വികസന ചിറകിലേറി പേരാമ്പ്ര, ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് റോഡ് യാഥാർത്ഥ്യമായി. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്ററാണ് ബൈപാസ് നിർമ്മിച്ചത്. 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിച്ചത്. വിവിധ ഇടങ്ങളിൽ ലിങ്ക് റോഡുകളുമുണ്ട്. ലൈറ്റ് സ്ഥാപിക്കൽ, റോഡിൽ ലൈനിടൽ, റിഫ്ലക്ടർ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ എല്ലാം പൂർത്തീകരിച്ചു. ഡ്രെയിനേജ്, കൾവേർട്ട്, റിട്ടെയ്നർ വാൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി 58.29 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 2021 ഫെബ്രുവരി 14 ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രിയായിരുന്ന ജി. സുധാകരൻ ബെെപ്പാസിന്റെ പ്രവത്തി ഉദ്ഘാടനം നിർവഹിച്ചു. 2021 ഓഗസ്ത് അവസാനമാകുമ്പോഴേക്കും ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു. നവംബറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തി. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ടി.പി രാമകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മത് മാസ്റ്റര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലാണ് പദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് നയിച്ചത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു റോഡിന്റെ നിർമാണ ചുമതല.
പേരാമ്പ്ര ബൈപാസ് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. പേരാമ്പ്ര അഗ്രിക്കൾച്ചറൽ റഗുലേറ്ററി മാർക്കറ്റിംഗ് സൊസെെറ്റി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.മുരളീധരൻ എം.പി, എം.എൽ.എമാരായ ടി.പി.രാമകൃഷ്ണൻ, കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, ഇ.കെ വിജയൻ, കാനത്തിൽ ജമീല, സച്ചിൻദേവ് എന്നിവർ പങ്കെടുത്തു.