വൈഗ റിസോഴ്‌സ് സെന്ററുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കും

കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വൈഗ റിസോഴ്‌സസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരളത്തിലെ എല്ലാ പ്രദേശത്തുമുള്ള കർഷകർക്കു ഗുണപ്രദമാകുന്ന തരത്തിൽ ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങൾ സംസ്‌കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കർഷകരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുക തുടങ്ങി കർഷകർക്ക് മൂല്യ വർദ്ധന മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും റിസോഴ്‌സ് സെന്ററുകൾ വഴി ഏകോപിപ്പിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നടക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്‌ഞം, കൃഷിദർശന്റെ മൂന്നാം ദിനത്തിൽ നടന്ന ബി ടു ബി മീറ്റ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
കർഷകരുടെ ഉത്പന്നങ്ങൾ സംസ്‌കരിച്ചും വൈവിധ്യവത്കരിച്ചും ഇന്ന് വിപണിയിൽ ലഭ്യമാണ്. വിപണിയുടെ നേട്ടങ്ങൾ ഉൽപാദകരിലേക്ക് പൂർണ്ണമായും എത്തിക്കുവാൻ കർഷകരും കൃഷി കൂട്ടങ്ങളും ഉത്പാദനത്തോടൊപ്പം സംസ്‌കരണ- വിപണന പ്രവർത്തനങ്ങളിൽ കൂടി മുൻകൈയെടുക്കേണ്ടതുണ്ട്. ആദ്യ ബി 2 ബി മീറ്റ് തിരുവനന്തപുരത്ത് വൈഗ എക്‌സിബിഷനിൽ അവതരിപ്പിച്ചപ്പോൾ 39.76 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾക്കാണ് വിപണി ഉറപ്പാക്കുവാൻ കഴിഞ്ഞത്. ഇത്തരത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുമെന്നും കർഷകരുടെയും കൃഷി കൂട്ടങ്ങളുടെയും 100 കോടി രൂപയുടെ ഉത്പന്നങ്ങൾക്ക് ഈ വർഷം വിപണി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ കർഷകരുടെ വിഷ രഹിതമായ ഉത്പന്നങ്ങൾ സംഭരിക്കുവാൻ കേരളത്തിലെ ഏറ്റവും വിപുലമായ വിപണന സംവിധാനമുള്ള പ്രമുഖ ഗ്രൂപ്പുകൾ, സംഘടനകൾ തുടങ്ങിയവരുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൃഷിവകുപ്പിന്റെ 131 ഫാം ഉൽപ്പന്നങ്ങൾ മുൻനിര ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിലൂടെ കേരളഗ്രോ ബ്രാൻഡിൽ എത്തിച്ചു. അടുത്തഘട്ടത്തിൽ കർഷകരുടെയും കൃഷി കൂട്ടങ്ങളുടെയും കാർഷികോൽപാദക സംഘടനകളുടെയും ഉൾപ്പെടെ 1000 ഉൽപ്പന്നങ്ങൾ ഓൺലൈനിലേക്ക് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.