ചാത്തന്നൂരില്‍ തീരസദസ്‌; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

post

സംസ്ഥാനത്തെ തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  തീര സദസ്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ തീരസദസ്സാണ് തെക്കുംഭാഗം സ്‌കൂളില്‍ സംഘടിപ്പിച്ചത്‌. തീരസദസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 10 ഗ്രൂപ്പുകള്‍ക്ക് ആഴക്കടല്‍ യാനങ്ങള്‍ മെയ് നാലിന് മുഖ്യമന്ത്രി കൈമാറും. കൂടാതെ ഈ വര്‍ഷം 10 ബോട്ടുകള്‍ കൂടി നിര്‍മിക്കും. ഇതുവഴി വരുമാനവും മത്സ്യ സമ്പത്തും വര്‍ധിപ്പിക്കും. നിലവിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്ക് പകരമായി എഫ് ആര്‍ പി വള്ളങ്ങള്‍ നല്‍കും. മണ്ണെണ്ണ എന്‍ജിനുകള്‍ക്ക് പകരം ഡീസല്‍ പെട്രോള്‍ എല്‍പിജി എന്‍ജിനുകള്‍ കൊണ്ടുവരും.

മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നു.വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സാഫ് മുഖേന നല്‍കുന്ന ലോണുകള്‍ വര്‍ധിപ്പിക്കും. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് ഡ്രസ്സ് കോഡ് നടപ്പാക്കും.

കടലും കടലോരമേഖലയും മാലിന്യമുക്തമാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തി ഓണകാലത്ത് 610 കിലോമീറ്റര്‍ തീരദേശ പ്രദേശം ശുചീകരിക്കും. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കും. മത്സ്യബന്ധന മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും കൃത്യമായി ബോധവത്ക്കരണം നല്‍കുന്നതിനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

തുടര്‍ന്ന് മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ നിന്നും ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹ ധനസഹായമായി അഞ്ചു ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതവും സാഫിന്റെ സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി ലില്ലി ആക്ടിവിറ്റി ഗ്രൂപ്പിന് 25000 രൂപയുടെ ധനസഹായവും കൈമാറി.

പരിപാടിക്ക് മുന്നോടിയായി പരവൂര്‍ തെക്കുംഭാഗം ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.

മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, പരവൂര്‍ നഗരസഭാധ്യക്ഷ പി ശ്രീജ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ്

തെക്കുംഭാഗത്ത് ഫിഷ്ലാന്റിങ് സെന്ററിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.തീരദേശമേഖലയിലെ സ്‌കൂളുകള്‍ നവീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കും. പുലിമുട്ടുകളുടെ നിര്‍മാണം കാര്യക്ഷമമാക്കും. പരവൂര്‍, ചാത്തന്നൂര്‍, പാരിപ്പളളി, കൊട്ടിയം ചന്തകളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. മത്സ്യതൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കാന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കും. പൊഴിക്കര ഭാഗത്ത് അടിസ്ഥാന സൗകര്യമില്ലെന്ന പരാതി പരിഹരിക്കും. നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിന് ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. ലൈറ്റ് ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ കോസ്റ്റല്‍ പോലീസിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.


സുനാമി ഫ്‌ലാറ്റ് സന്ദര്‍ശിച്ചു

കല്ലുംക്കുന്നിലെ സുനാമി ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ഫ്‌ലാറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തീരദേശ വികസന കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.


തീരസദസ്സില്‍ ലഭിച്ചത് 67 അപേക്ഷകള്‍

ചാത്തന്നൂര്‍ മണ്ഡലത്തില്‍ 67 അപേക്ഷകളാണ് ലഭിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 44 അപേക്ഷകളില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മത്സ്യബന്ധന ബോട്ട് നശിച്ചുപോയതിന്റെ നഷ്ടപരിഹാരം, കരവലി, വെളിച്ചം ഉപയോഗിച്ചുളള മത്സ്യബന്ധനം, കട്ടമരത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയവയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ടുള്ള അപേക്ഷകളാണ് ലഭിച്ചത്.

സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട് നിലവിലെ റേഷന്‍ കാര്‍ഡുകള്‍ ബി പി എല്‍ ആക്കി മാറ്റി ലഭിക്കുന്നതിന് അഞ്ചു അപേക്ഷകള്‍ ലഭിച്ചു. ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് അഞ്ചു അപേക്ഷകള്‍ ലഭിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഒരു അപേക്ഷയും ക്ഷേമനിധി ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനായി രണ്ട് അപേക്ഷകളും ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ഒരു അപേക്ഷയും, ഫണ്ട് ബോര്‍ഡ് അംഗത്വം ലഭിക്കുന്നതിനായി ഒരു അപേക്ഷയുമാണ് ലഭിച്ചത്. കടാശ്വാസ കമ്മീഷനുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചു. പരവൂര്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് 12 അപേക്ഷകള്‍ ലഭിച്ചു. ഇവ അതത് വകുപ്പുകള്‍ക്ക് കൈമാറി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.