പുനലൂരില്‍ വനസൗഹൃദ സദസ്‌

post

പട്ടയഭൂമിയിലെ മരം മുറി സംബന്ധിച്ച അവ്യക്തതകള്‍ പരിഹരിച്ച് പുതിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും സ്വയം നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് നിലവില്‍ നിയമ തടസ്സങ്ങള്‍ ഇല്ലെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍. പുനലൂര്‍ ചെമ്മന്തൂര്‍ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വനസൗഹൃദസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ വനം വകുപ്പിന് പുതുതായി ഒരു സ്‌പെഷ്യല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കാന്‍ കഴിയുമെന്ന് അധ്യക്ഷനായ പി എസ് സുപാല്‍ എം എല്‍ എയുടെ ആവശ്യത്തിന് മന്ത്രി മറുപടി നല്‍കി.


നഷ്ടപരിഹാരത്തുകയും കുടിശികയും പൂര്‍ണമായും കൊടുത്തു തീര്‍ക്കുന്നതിന് വനംവകുപ്പിന് കഴിയുന്നുണ്ട്. മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിന് ഉന്നത സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 25,000 ത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.