കാസർഗോഡ് ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡും സിക്ക് ന്യൂബോൺ കെയർ യൂണിറ്റും നവീകരിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയിലെ എസ്.എന്‍.സി യുവിന് 50 ലക്ഷം രൂപയും പി.ഐ.സിയുവിന് 1.58 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
ജില്ലയില്‍ രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ വേണ്ട സമയത്ത് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വികസനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ എന്നും നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ന്യൂറോളിജിസ്റ്റിന്റെ അഭാവം മനസ്സിലാക്കികൊണ്ട് ബന്ധപ്പെട്ട തസ്തികയില്‍ നിയമനം നടത്തുകയും അത്യാധുനിക ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. ജില്ലയില്‍ ആവശ്യമുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ ലഭിക്കാതെ വന്നപ്പോള്‍ പ്രത്യേക പാക്കേജുകളിലൂടെ സര്‍ക്കാര്‍ നിയമനങ്ങള്‍ ഉറപ്പാക്കി. ജില്ലയിലെ 30 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക. നേരത്തെ സംസ്ഥാനത്തെ 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് 60 - 70 ശതമാനം വരെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി.