എന്റെ കേരളം പ്രദർശന വിപണ മേളയിൽ 56.02 ലക്ഷം രൂപയുടെ വിറ്റുവരവ്

post

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന- വിപണന മേളയിൽ 56.02 ലക്ഷം രൂപയുടെ വിറ്റു വരവാണ് കൊമേഴ്ഷ്യൽ സ്റ്റാളുകളിലൂടെ നേടിയത്. ബി 2 ബി (ബിസിനസ് ടു ബിസിനസ്) യിലൂടെ ലഭ്യമായ 18.34 ലക്ഷം രൂപയുടെ ഓർഡറും ഉൾപ്പടെയാണിത്. ഏഴ് ദിവസങ്ങളിലായി നടന്ന മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോർട്ടിൽ കുടുംബശ്രീ വഴി 6.56 ലക്ഷം രൂപയുടെ വരുമാനവും നേടാനായി. സൗജന്യ സേവനങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും മേളയിലെ സജീവ സാന്നിധ്യമായിരുന്നു.

മേളയുടെ ഭാഗമായി 52 ഓളം സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സേവനങ്ങൾ ഒരുക്കിയിരുന്നു. മേളയിൽ കൊണ്ടുവന്ന ഏറ്റവും നൂതനമായ ആശയമായിരുന്നു ബി2ബി മീറ്റ്. വിപണന മേളയിൽ പങ്കെടുത്ത സംരംഭകരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനായി ജില്ലയ്ക്കകത്തും പുറത്തുമുള്ള വിപണന ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനാണ് ബി2ബി ലക്ഷ്യം വച്ചത്. കൺസ്യൂമർഫെഡ്, അജ്മൽ ബിസ്മി ഗ്രൂപ്പ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സ്റ്റാളുകൾ സന്ദർശിച്ച് സംരംഭകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 32 സ്ഥാപനങ്ങളാണ് ബിടുബിയുടെ ഭാഗമായി മേള സന്ദർശിച്ചത്.

വിവിധ വകുപ്പുകൾ ഒരുക്കിയ സേവന സ്റ്റാളുകളും മേളയിൽ ശ്രദ്ധേയമായിരുന്നു. നിരവധി ആളുകളാണ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ദിനംപ്രതി എത്തിയത്. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് സംരംഭകർക്ക് ആവശ്യമായ പ്രോജക്റ്റ് റിപ്പോർട്ട് സൗജന്യമായി തയ്യാറാക്കി നൽകുന്നതിനായി സജ്ജമാക്കിയ ഡി.പി.ആർ ക്ലിനിക്കിൽ 52 സംരംഭകരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 17 പേർക്ക് തത്സമയം ഡി.പി.ആർ തയ്യാറാക്കി നൽകി.

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 600ൽ പരം ആളുകൾക്ക് ന്യൂട്രീഷ്യൻ കൗൺസിലിംഗ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ 165 പേർക്ക് സിറ്റിസൺഷിപ്പ് പോർട്ടൽ വഴി രജിസ്ട്രേഷൻ നടത്തി നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 1000 പേർക്ക് ഷുഗർ ടെസ്റ്റും 1000 പേർക്ക് പ്രഷർ ടെസ്റ്റും 350 പേരുടെ എച്ച്.ബിയും പരിശോധിച്ച് നൽകി. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ കീഴിൽ 10 ഓളം ആളുകൾക്ക് യോഗ പരിശീലനം നൽകി. സോയിൽ സർവ്വേ ആൻറ് കൺസർവേഷന്റെ കീഴിൽ മണ്ണ് പരിശോധനയ്ക്കായി 37 സാമ്പിൾ ശേഖരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ന്റെ കീഴിൽ 70 ഓളം പേർ രജിസ്ട്രേഷൻ പുതുക്കി. ജില്ല സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ സുനീതി പോർട്ടിൽ 30 പേരും ഡി.പി.ആർ ക്ലിനിക്കിൽ 89 പേരും രജിസ്റ്റർ ചെയ്തു. അക്ഷയ, ഐ.റ്റി. മിഷൻ എന്നിവയുടെ സ്റ്റാളിൽ 776 പേരുടെ ആധാർ സംബന്ധ സേവനങ്ങൾ ഉൾപ്പെടെ 931 പേർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി.