വന സൗഹൃദ സദസ്സിന് ഇടുക്കി ജില്ലയില്‍ തുടക്കം

post

വനംവകുപ്പ് ജനസൗഹൃദമാവണം: മന്ത്രി എ.കെ. ശശീന്ദ്രന്‍

വന സൗഹൃദ സദസ്സിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മൂന്നാറിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ദേവികുളം താലൂക്കിലെ 10 ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് വന സൗഹൃദസദസ്സ് സംഘടിപ്പിച്ചത്.

വനവും ജനങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്നത് ഇതുവരെ വിഷയമായിരുന്നില്ല. ഈ വിഷയം ഗൗരവതരമായി എടുക്കുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ജീവിച്ചു വരുന്നവരാണ് ഇടുക്കിയിലെ ജനത. വന്യജീവി ആക്രമണം ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനത്തെ കാക്കുന്നതിനൊപ്പം ജനങ്ങളെ കേള്‍ക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനം വകുപ്പും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായ നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നതില്‍ സന്തോഷമുണ്ട്. വനം വകുപ്പിന്റെ ഏതൊരു പ്രവര്‍ത്തനവും ജനകീയ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടത്താന്‍ കഴിയണം. വന്യജീവി അക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തി വരുന്നു. ചിന്നക്കനാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രോജക്ട് എലിഫെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ വേലി നിര്‍മ്മാണം, ആര്‍.ആര്‍.റ്റിയുടെ ശക്തിപ്പെടുത്തല്‍, ചെക്ക്പോസ്റ്റ് നിര്‍മ്മാണം, ആനയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ക്ക് ഉടന്‍തന്നെ നഷ്ടപരിഹാരം നല്‍കും. ഇതുവരെ ആകെ 206.07 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറയൂരില്‍ സാന്റല്‍ മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും ഉറപ്പുനല്‍കി. പട്ടയപ്രശ്നങ്ങളും തടസ്സങ്ങളും റവന്യൂ മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കും.

നേര്യമംഗലം പ്രദേശത്തെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സോളാര്‍ ഫെന്‍സിംങ്ങും ട്രഞ്ചും നിര്‍മ്മിക്കും. സ്പെഷ്യല്‍ റിക്രൂട്ടമെന്റ് വഴി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമം നല്‍കുന്ന നടപടി അന്തിമഘട്ടത്തിലാണ്. സര്‍ക്കാരിന്റെ വലിയ ഇടപെടലാണിതെന്നും മന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ ധനസഹയത്തിനര്‍ഹമായവര്‍ക്കുള്ള തുക വിതരണം ചെയ്തു. ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി മുഖ്യാതിഥിയായി.

വന്യമൃഗശല്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

●  19.18 കി.മീ. സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചു. നിലവിലുള്ള 18 കി.മീ സോളാര്‍ ഫെന്‍സിംഗിന്റെ അറ്റകുറ്റപണികളും നടത്തി.

●  0.21 കി.മീറ്റര്‍ എലിഫെന്റ് പ്രൂഫ് ട്രഞ്ച് നിര്‍മ്മിച്ചു.

● അടിമാലി, നേര്യമംഗലം, ദേവികുളം എന്നീ റെയിഞ്ചുകളില്‍ ഓരോ താല്‍ക്കാലിക ആര്‍.ആര്‍.റ്റി. അനുവദിച്ചു.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍

● നേര്യമംഗലം പ്രദേശത്തെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 8.84 കി.മീ. സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്ങും 0.11 കി.മീ. ട്രഞ്ചും നിര്‍മ്മിക്കും

● മാങ്കുളം ഡിവിഷനിലെ പട്ടയം പ്രശ്നം ഉടന്‍ പരിഹരിക്കും.

● കാര്‍മഡം ഹില്‍ റിസര്‍വ്വില്‍പ്പെട്ടതും 01/01/1977ന് മുമ്പുള്ളതുമായ കയ്യേറ്റങ്ങള്‍ ക്രമീകരിച്ച് 11312.64 ഹെക്ടര്‍ ഭൂമി കൂടി പതിച്ചു നല്‍കുമ്പോള്‍ പതിനായിരത്തിലധികം ആളുകള്‍ക്ക് പട്ടയം ലഭിക്കും.

● കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട താല്‍ക്കാലിക വാച്ചര്‍ ശക്തിവേലിന്റെ അനന്തരാവകാശിയായ മകള്‍ രാധികയ്ക്ക് മൂന്നാര്‍ വനം ഡിവിഷനില്‍ താല്‍ക്കാലിക ജോലി നല്‍കും.