സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും

ചുനക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തുന്ന ചടങ്ങ് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 17-ന് നിർവഹിക്കും. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ പകർച്ചവ്യാധികൾ, വർധിച്ചു വരുന്ന രോഗാതുരത, അതിവേഗം വർധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവ മുന്നിൽക്കണ്ടാണ് നടപടി.
സംസ്ഥാനത്തെ ആരോഗ്യ മേഖല പൂർണമായും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ആശുപത്രി സേവനങ്ങൾ ലഭ്യമാക്കുന്ന ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ്. രണ്ടുവർഷത്തിൽ സംസ്ഥാനത്തെ 287 ആശുപത്രികൾ പേപ്പർലെസ് ആശുപത്രികളായി മാറിക്കഴിഞ്ഞു. 540 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിലുൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ചാണ് ചുനക്കര ഫാമിലി ഹെൽത്ത് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചുനക്കര കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എം. എസ് അരുൺകുമാർ എം. എൽ.എ. അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു, ബ്ലോക്ക് പഞ്ചായത്തഗം എസ്. സിനുഖാൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ, ജനപ്രതിനിധികളായ കെ. സുമ, എ. എം. ഹാഷിർ, ആർ. സുജ, വി. കെ. രാധകൃഷ്ണൻ, വാർഡ് മെമ്പർ ഷഖില ഖാൻ, ഇ. ദിൽഷാദ്, ഡി.പി.എം. കെ.ആർ. രാധകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ്, മെഡിക്കൽ ഓഫീസർ എസ്. അനിൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.