കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് 43 ബീറ്റ് ഓഫീസര്‍മാരെ നിയമിക്കും

കാസർഗോഡ് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വന സൗഹൃദ സദസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക വന്യജീവി പ്രതിരോധ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുമെന്ന് യോഗത്തില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉറപ്പു നല്‍കി. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് 43 ബീറ്റ് ഓഫീസര്‍മാരെ വൈകാതെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
കാട്ടാനാക്രമണം, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം, വനഭൂമിയിലെ റോഡ് നവീകരണം, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി, വന്യജീവി ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസധനം വര്‍ധിപ്പിക്കല്‍, വനമേഖലയോട് ചേര്‍ന്ന് ഇക്കോ ടൂറിസം പദ്ധതി, വനത്തെ അറിയുന്നവരെ വാച്ചര്‍മാരായി നിയമിക്കുക എന്നിങ്ങനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും 15 ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വാച്ചര്‍മാരുടെ 2023 ജനുവരി, മാര്‍ച്ച് മാസങ്ങളിലേ ശമ്പള കുടിശ്ശിക വൈകാതെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാനത്ത് 50 ലക്ഷം രൂപ കൂടിഅനുവദിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കകം നഷ്ടപരിഹാരത്തുക കൂടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ജില്ലയിലെ പാണ്ടിയില്‍ ആര്‍.ആര്‍.ടി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പുദ്യോഗസ്ഥര്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവികളുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുകയും അവരുടെ ആവാസ മേഖലയെ ഇല്ലാതാക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യമായ പ്രവണതയ്‌ക്കെതിരെ ശക്തമായ പ്രചാരണം ഉണ്ടാകണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിർദ്ദേശിച്ചു. നാളത്തെ തലമുറയെ മുന്നില്‍ കണ്ടു ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് അനന്ത സാധ്യതകള്‍ ഉള്ള പ്രദേശമാണ് കാസര്‍കോട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീരമലക്കുന്ന് പദ്ധതി നല്ലനിലയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വന്യജീവി അക്രമണത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് തന്നെ മാതൃക കാട്ടിയ കാസര്‍കോട് ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ആന പ്രതിരോധ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനാശ്രിത മേഖലയില്‍ പിന്നാക്ക വര്‍ഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ തിരഞ്ഞെടുത്തത്. 375 പേര്‍ക്ക് ഇതിനകം നിയമനം നല്‍കിയെന്നും മന്ത്രി പറഞ്ഞു.