'പുനര്‍ഗേഹം': കോയിപ്പാടിയിലെ144 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

post

പാർപ്പിട സമുച്ചയത്തിന് മന്ത്രി സജി ചെറിയാൻ തറക്കല്ലിട്ടു

സംസ്ഥാന സര്‍ക്കാരിന്റെ 'പുനര്‍ഗേഹം' പദ്ധതിയില്‍ കാസർഗോഡ് ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടി ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നു. വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനര്‍ഗേഹം പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. അടിക്കടി ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പെട്ട് മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും മത്സ്യതൊഴിലാളി കുടുംബങ്ങളെ രക്ഷിക്കുവാനും അവരെ മാറ്റിപാര്‍പ്പിക്കുവാനും വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പുനര്‍ഗേഹം.

കോഴിപ്പാടി വില്ലേജില്‍ നാരായ മംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും ഫിഷറിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചേര്‍ന്ന് 22.05 കോടി ചിലവില്‍ ഫ്‌ളാറ്റ് സമുച്ഛയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്‌ളാറ്റിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അംഗന്‍വാടി സൗകര്യവും ഒരുക്കുന്നുണ്ട്. കൂടാതെ മനോഹരമായ പൂന്തോട്ടം കളിസ്ഥലം വായനശാല മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തുകയാണ് ലക്ഷ്യം.

കാസര്‍കോട് കുമ്പളയിലും പുനര്‍ഗേഹം പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആറര വര്‍ഷം കൊണ്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് പതിനായിരത്തോളം വീടുകള്‍ അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയതായി മന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഇതിനോടകം പത്തു കോടിക്ക് മുകളില്‍ തീരദേശമേഖലയിലെ റോഡുകള്‍ക്ക് വേണ്ടി ചിലവഴിച്ചുവെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും മുന്നിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഫിഷറിസ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയില്‍ ഉള്‍പ്പെടുന്നത്. അതില്‍ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കുവാന്‍ തയ്യാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള വീടുകളില്‍ താമസം ആരംഭിച്ചു.