രാഷ്ട്രപിതാവിന്റെ സ്മരണയില്‍ നീലേശ്വരത്ത് ഗാന്ധി സ്മൃതി മണ്ഡപം ഒരുങ്ങി

post

നീലേശ്വരം നഗരസഭ നിര്‍മിച്ച ഗാന്ധി സ്മൃതി മണ്ഡപം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വരുന്ന തലമുറയ്ക്ക് ആരാണ് ഗാന്ധിജി എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട അപകടകരമായ സാഹചര്യത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടു പോവുകയാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ആദര്‍ശവും ദര്‍ശനവും ലോകമാകെ പ്രശംസിക്കപ്പെട്ടതാണ്. പുതുതലമുറയെ ഗാന്ധിയന്‍ ദര്‍ശനം പഠിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ശില്പി പ്രേം പി. ലക്ഷ്മണിന്റെ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിനടുത്തുള്ള പണിശാലയിലാണ് ഏഴര അടി ഉയരത്തില്‍ രാഷ്ട്രപിതാവിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചത്. മുഴുവനായും ഫൈബര്‍ ഗ്ലാസിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. നീലേശ്വരത്ത് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന യോഗങ്ങള്‍ നടക്കാറുണ്ടായിരുന്ന അരയാല്‍ത്തറയോട് ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനാണ് സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്തത്. ഈ സ്മൃതിമണ്ഡപം വിപുലമായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനും പ്രതിമ സ്ഥാപിക്കുന്നതിനുമായി 12 ലക്ഷം രൂപയാണ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്.