കുരുന്നുകള്‍ക്ക് കരുതലുമായ് അവരെത്തി ആഹ്ലാദം പങ്കുവെച്ച് കുട്ടികള്‍

post

കൊല്ലം : ഞാനും വരട്ടെ ടീച്ചറെ, എന്നെയും കൂടി അങ്കണവാടിയില്‍ കൊണ്ട് പോകാമോ? കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ സി ഡി എസ് സേവനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന അങ്കണവാടി ടീച്ചര്‍മാര്‍ പലരും കുരുന്നുകളുടെ ഈ ചോദ്യം കേട്ട് ധര്‍മ്മസങ്കടത്തിലാണ്. കളിക്കൂട്ടുകാരെയും ടീച്ചര്‍ അമ്മയെയും കാണാനാകാത്ത സങ്കടം കുരുന്നുകളില്‍ പലരും മറച്ചുവയ്ക്കുന്നില്ല. സേവനങ്ങളുമായി വീട്ടിലെത്തുന്ന ടീച്ചര്‍മാരെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാണ് കുരുന്നുകള്‍ പലരും സന്തോഷം പ്രകടിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് അങ്കണവാടികളില്‍ എത്തേണ്ടതില്ലെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ ജില്ലയിലെ എല്ലാ അങ്കണവാടി ജീവനക്കാരും പ്രവര്‍ത്തനസജ്ജരാണ്. കുഞ്ഞുങ്ങളുടെ ഭാരം പരിശോധിക്കാനുള്ള മെഷീന്‍ അടക്കമാണ് പല അങ്കണവാടി പ്രവര്‍ത്തകരും വീടുകളില്‍ എത്തുന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഇടവേളകളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്ന എല്ലാ  ഭക്ഷണസാധനങ്ങളും ഇതിനകം കുരുന്നുകളുടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. ഓരോ കുട്ടിക്കും നല്‍കുന്ന നിശ്ചിത അളവിലുള്ള  ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ജില്ലാ ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്  പറഞ്ഞു. ഇത്തരത്തില്‍ മാര്‍ച്ച് 31 വരെയുള്ള ഭക്ഷ്യധാന്യങ്ങള്‍ 88 ശതമാനത്തിന് മുകളില്‍ ജില്ലയില്‍ നല്‍കി കഴിഞ്ഞു. ബാക്കിയുള്ളവ  തുടര്‍ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.