രോഗസാഹചര്യം നേരിടാന്‍ ജില്ല സജ്ജം

post

പ്രാദേശികതലത്തില്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് 19 രോഗസാഹചര്യം നേരിടാന്‍ ജില്ല സജ്ജമാണെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രാദേശികതലത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലയിലെ എംഎല്‍എമാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയില്‍ നാല് കേസുകള്‍ പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കും. വര്‍ക്കലയില്‍ ഇറ്റലിയില്‍ നിന്നുള്ളയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ക്കലയില്‍ മന്ത്രിതലത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് ആവശ്യമായ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശികതലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി. വിദേശത്ത് നിന്ന് എത്തിയവരില്‍ മഹാഭൂരിപക്ഷവും നിര്‍ദേശങ്ങള്‍ക്ക് വിധേയമായി വീടുകളില്‍ കഴിയുന്നുണ്ട്. എന്നാല്‍, അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അപൂര്‍വം ചിലരുണ്ട്. ഈ സാഹചര്യം ഒഴിവാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പൊതുഇടങ്ങളില്‍ പോകരുത്. പഞ്ചായത്ത് വാര്‍ഡുതലത്തില്‍ ഇത്തരം വിഷയങ്ങള്‍ നിരീക്ഷിക്കാന്‍ 10 വോളണ്ടിയറടങ്ങിയ കമ്മിറ്റി രൂപീകരിക്കും. ഇതുകൂടാതെ പഞ്ചായത്തുകളില്‍ സാനിറ്റേഷന്‍ കമ്മിറ്റിയുമുണ്ട്.

കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 20 അംഗ വോളണ്ടിയര്‍ കമ്മിറ്റിയാകും പ്രവര്‍ത്തിക്കുക. ഒപ്പം ആരോഗ്യ പ്രവര്‍ത്തകരും, പോലീസും സഹകരിച്ച് ഇത്തരം പ്രവര്‍ത്തനം ശക്തമാക്കും. പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും സാനിറ്റൈസിംഗ് സൗകര്യം ഏര്‍പ്പെടുത്തണം. സ്‌കൂളുകളില്‍ പിടിഎ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് സജ്ജീകരണമൊരുക്കണം. ജനങ്ങള്‍ കൂടുതലായെത്തുന്ന പഞ്ചായത്ത്, വില്ലേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ആശുപത്രികളിലും സാനിറ്റൈസിംഗ് സൗകര്യമൊരുക്കണം.

രോഗബാധ തീവ്രമായ ഏഴ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ത്തന്നെ വിമാനത്താവളത്തില്‍ നിന്ന് വീടുകളില്‍ എത്തിക്കും. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്. വീടുകളിലെത്തിയാല്‍ നിര്‍ദ്ദിഷ്ട ദിവസം നിരീക്ഷണത്തില്‍ കഴിയണം. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ തിരുവനന്തപുരം നഗരത്തിലും വര്‍ക്കലയിലുമുള്‍പ്പെടെ ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സൗകര്യമുണ്ട്. അതിഥികളായെത്തുന്ന വിദേശികളോട് മാന്യമായി പെരുമാറാന്‍ നാട്ടുകാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എംഎല്‍എമാര്‍ മണ്ഡലത്തിലെ സാഹചര്യം വിശദീകരിച്ചു. യോഗത്തില്‍ മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എംഎല്‍എമാരായ വി. എസ്. ശിവകുമാര്‍, കെ. ആന്‍സലന്‍, ഡി. കെ. മുരളി, ഐ. ബി. സതീഷ്, കെ. എസ്. ശബരീനാഥന്‍, എം. വിന്‍സന്റ്, വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഡിഎംഒ ഡോ. പി. പി. പ്രീത തുടങ്ങിയവര്‍ സംബന്ധിച്ചു.