കൈത്താങ്ങ് പദ്ധതിക്ക് കേന്ദ്ര സര്‍വകലാശാലയുടെ കൈത്താങ്ങ്

post

കാസര്‍കോട്: 'ഈ വിദ്യാര്‍ഥികള്‍ മുഴുവനും ഉന്നത വിദ്യാഭ്യാസം നേടി പഠിച്ചുയരാന്‍ ഈ സര്‍വകലാശാലയിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനം വിട്ടുതരാന്‍ ഞാന്‍ തയാറാണ്. ഇവരില്‍ ഒരു കുട്ടിയുടെ മെന്റര്‍ ടീച്ചറായി പ്രവര്‍ത്തിക്കാന്‍ ഞാനും ഒരുക്കമാണ് '- നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ എച്ച്.വെങ്കടേശ്വര്‍ലുവിന്റേതായിരുന്നു ഈ വാക്കുകള്‍. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൈത്താങ്ങ് പദ്ധതിയായ സ്‌കഫോള്‍ഡിന്റെ ഭാഗമായി പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് കേന്ദ്ര സര്‍വകലാശാലയുടെ മുഖ്യാധികാരിയില്‍ നിന്നും ഈയൊരു വാഗ്ദാനം ഉയര്‍ന്നത്.

സാമൂഹ്യമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്ന, പഠനരംഗത്ത് ഏറെ മികവ് തെളിയിച്ച പതിനൊന്നാം തരത്തില്‍ പഠിക്കുന്ന 25 കുട്ടികളെയാണ് സ്‌കഫോള്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി എസ്.എസ്.കെ ഒരുക്കുന്ന തുടര്‍ച്ചയായുള്ള ക്യാമ്പിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ കുട്ടികളുമായി ഒരു മണിക്കൂറോളമാണ് വൈസ് ചാന്‍സലര്‍ സംവദിച്ചത്. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത തൊഴില്‍ മേഖലകളിലേക്ക് പറന്നുയരാനുള്ള വ്യത്യസ്ത സാധ്യതകള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി പറഞ്ഞുകൊടുത്തു. പ്രതിസന്ധികളെ മുറിച്ചുകടന്നവരുടെ അനുഭവങ്ങള്‍ വികാരവായ്‌പോടെ വി.സി.അയവിറക്കി.

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് കേന്ദ്ര സര്‍വകലാശാല കേരളം രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.