കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ; ക്യാമ്പിന് തുടക്കമായി

post

കാസര്‍കോട്: കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ രോഗത്തിനെതിരായ കുത്തിവെയ്പിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. ജില്ലയില്‍ ഇതുവരെയും 250 കന്നുകാലികള്‍ക്കാണ് ചര്‍മ്മമുഴ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗത്തിന്റെ വ്യാപനം തടയാനാണ് തീവ്ര വാക്സിനേഷന്‍ ക്യാംപെയിന്‍ ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ പശുക്കള്‍ക്കും, എരുമകള്‍ക്കും വീടുകളില്‍ ചെന്ന് നേരിട്ട് വാക്സിനേഷന്‍ നല്‍കും.

കര്‍ഷകര്‍ ശ്രദ്ധിക്കാന്‍

ഈച്ച, മുട്ട, ചെള്ള്, പട്ടുണ്ണി, കൊതുക് തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് പശുക്കളിലെത്തുക. ഇവയുടെ സാന്നിധ്യം ഒഴിവാക്കുകയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഇവയെ ഒഴിവാക്കാനുള്ള ഉപാധികള്‍ തേടണം.

തൊഴുത്തിനു സമീപം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.

ഏതെങ്കിലും പശുവിന് രോഗലക്ഷണമുണ്ടായാല്‍ അതിനെ പ്രത്യേകം മാറ്റിനിര്‍ത്തണം. കൊതുക് വല പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണം.

ഒരു പശുവിനെ കറക്കുകയോ പരിപാലിക്കുകയോ ചെയ്ത ശേഷം പൂര്‍ണ്ണമായും അണുവിമുകത്മായതിന് ശേഷമേ അടുത്ത പശുവിനെ തൊടാന്‍ പാടുള്ളൂ.

വ്യക്തിശുചിത്വം പാലിക്കണം.

പുതിയ പശുക്കളെ വാങ്ങുന്നത് തത്കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ അറിയിക്കണം.