ജില്ലാ പഞ്ചായത്ത് ഗ്രാമസഭ; വികസന പ്രവൃത്തികള്‍ക്ക് അടിസ്ഥാനമാവുന്നത് ഒമ്പത് വിഷയങ്ങള്‍

post

സമഗ്ര മേഖലകളിലും വികസനം

കാസര്‍കോട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം വാര്‍ഷിക പദ്ധതി നടത്തിപ്പ് ഒമ്പത് വിഷയത്തിലൂന്നിയായിരിക്കും. ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ജീവിത സാഹചര്യവുമുള്ള പഞ്ചായത്ത്, ആരോഗ്യമേഖലയില്‍ ഉയര്‍ച്ച, ബാല സൗഹൃദ പഞ്ചായത്ത്, മതിയായ വോട്ടര്‍മാര്‍, വൃത്തിയുള്ളതും പച്ചപ്പും നിറഞ്ഞ പഞ്ചായത്ത്, സ്വയം പര്യാപ്തമായ പഞ്ചായത്ത്, സാമൂഹ്യ നീതിയും സാമൂഹ്യ സുരക്ഷയും, മികച്ച ഭരണം, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നീ ഒമ്പത് വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സമ്പദ് വ്യവസ്ഥ വിജ്ഞാനാധിഷ്ഠിതമായി പരിവര്‍ത്തനപ്പെടുത്തി തൊഴില്‍, ഉപജീവന സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തന കമ്മിറ്റി നിര്‍ദേശം. അതിദാരിദ്ര്യ നിര്‍മാര്‍ജനം ചെയ്യുന്നതിനും ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനും ഭവനരഹതര്‍ ഇല്ലാത്ത ജില്ലയാക്കുന്നതിനും പരിഗണന നല്‍കണം. കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കാര്‍ബണിന്റെയും ഹരിത ഗൃഹ വാതകങ്ങളുടെയും പുറംതള്ളല്‍ കുറക്കുന്നതിനുമുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. സമ്പൂര്‍ണ ശുചിത്വ ജില്ലയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ജില്ലാതല കര്‍മ പദ്ധതിക്ക് രൂപം നല്‍കണം.

എല്ലാ മേഖലകളിലും വനിതകളുടെ ശാക്തീകരണം ഉറപ്പാക്കുന്ന പദ്ധതികള്‍ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്താന്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തണം. സമയ ബന്ധിതമായ പദ്ധതി ആസൂത്രണത്തോടൊപ്പം പദ്ധതി നിര്‍വഹണത്തിനും ജനകീയ ഇടപെടല്‍ അനിവാര്യമായതിനാല്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിന് ഫലപ്രദമായ കൂട്ടായ്മ ഉണ്ടാവണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

കരട് പദ്ധതികള്‍

ജില്ലയിലെ വിവിധ മേഖലകളിലെ വികസനത്തിനായി സമഗ്രമായ വികസന പദ്ധതികളാണ് 2023-24 വാര്‍ഷിക പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഒരുക്കും. ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഫയലുകളും ഡിജിറ്റലൈസ് ചെയ്യും. കാര്‍ഷിക മേഖലയില്‍ ബേഡകം തെങ്ങിന്റെ പ്രചാരണം, കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിംഗ്, ബാംബൂ മിഷന്‍ ഫണ്ട്്, ഒരു തദ്ദേശ സ്ഥാപനം ഒരു കാര്‍ഷിക ഉത്പന്നം, ഫാം ടൂറിസം, ജില്ലയുടെ തനതായ പുനാര്‍ പുളി കൃഷി പ്രോത്സാഹനം, തീരദേശ നെല്‍കൃഷി ഭൂമിയുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികള്‍ ആണ് മുന്നോട്ട് വെച്ചിരിക്കുന്നത്. വംശ നാശ ഭീഷണി നേരിടുന്ന പാലപ്പൂവന്‍ ആമകളുടെ സംരക്ഷിക്കാനായി പ്രത്യേകം പദ്ധതി നടപ്പിലാക്കും.

മത്സ്യ ബന്ധന മേഖലയില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ഫിഷിംഗ് ബോട്ട് നിര്‍മാണം, കണ്ടല്‍ക്കാട് വെച്ച്പിടിപ്പിക്കല്‍, പി.എസ്.എസി കോച്ചിംഗ് മത്സ്യ ഭക്ഷ്യമേള തുടങ്ങിയവ നടപ്പിലാക്കും. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും തെരഞ്ഞെടുത്ത സ്‌കൂളില്‍ ഡയറി ഫാം സ്‌കൂള്‍ പദ്ധതി നടപ്പിലാക്കും. ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മരുന്നുകള്‍ ലഭ്യമാക്കും. പ്രാദേശിക സാമ്പത്തിക വികസന രംഗത്ത് വ്യവസായ പാര്‍ക്കില്‍ സോളാര്‍ പാനലുകള്‍ നിര്‍മിക്കും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ബഹുനില സമുച്ചയം, കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ എക്സ്പോര്‍ട്ട് മീറ്റ്, ഓക്സിജന്‍ പ്ലാന്റിനായി പ്രത്യേക മാനേജ്മെന്റ് കമ്മിറ്റിയും മോണിറ്ററിംഗ് സംവിധാനവും, പ്രവാസികള്‍ക്കായി പദ്ധതികളും നടപ്പിലാക്കും.

ദാരിദ്ര്യ ലഘൂകരണത്തിനായി വിവിധ പദ്ധതികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഭിന്നശേഷി, വയോജനം, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. പട്ടിക ജാതി - പട്ടിക വര്‍ഗ മേഖലകളിലെ വികസനം, ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്‌കാരിക യുവജനകാര്യ വികസനം, പൊതുമരാമത്ത് ഊര്‍ജ വികസനം, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കായി വിവിധ പദ്ധതികളാണ് 2023-24 വാര്‍ഷിക പദ്ധതിയില്‍ മുന്നോട്ട് വെക്കുന്നത്.