ചര്‍മ്മമുഴ രോഗപ്രതിരോധത്തിന് വാക്സിനേഷന്‍ യജ്ഞം

post

ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയും ആശങ്കയുമുയര്‍ത്തി പശുക്കളിലും എരുമകളിലും പടര്‍ന്നുപിടിക്കുന്ന ചര്‍മ്മമുഴ രോഗത്തെ (ലംപി സ്‌കിന്‍ ഡിസീസ്) ചെറുക്കാന്‍ വാക്സിനേഷന്‍ യജ്ഞവുമായി ജില്ല മൃഗസംരക്ഷണവകുപ്പ്. ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിനാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറെടുക്കുന്നത്. ജില്ലയില്‍ ഇതുവരെയും 250 കന്നുകാലികള്‍ക്കാണ് ചര്‍മ്മമുഴ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗത്തിന്റ് വ്യാപനം തടയാനാണ് തീവ്ര വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ പശുക്കള്‍ക്കും എരുമകള്‍ക്കും വീടുകളില്‍ നേരിട്ട് ചെന്ന് വാക്സിന്‍ നല്‍കും. രോഗം ബാധിച്ച പശുക്കളില്‍ വാക്സിനേഷന്‍ ഫലപ്രദമല്ല.

ശക്തമായ പനിയോടെ തുടങ്ങി ശരീരമാസകലം കുരുക്കളും, മുഴകളും ഉണ്ടായി പൊട്ടിയൊലിക്കുന്നതാണ് ചര്‍മ്മമുഴ രോഗം. പാല്‍ ഉത്പാദനം പകുതിയായി കുറയ്ക്കുന്ന രോഗം അതിവേഗം പടരുന്നതുമാണ്. കൃത്യമായ പരിപാലനം നടത്തിയില്ലെങ്കില്‍ ഈ രോഗം ബാധിച്ച പശുക്കള്‍ ചത്തുപോകാന്‍ സാധ്യതയുണ്ട്. കാപ്രിപോക്സ് വിഭാഗത്തില്‍പ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണിത്.

രോഗസംക്രമണം നടക്കുന്നത് പ്രധാനമായും രോഗവാഹകരായ ചിലയിനം ചെള്ള്, സ്റ്റോമോക്സിസ് ഇനത്തില്‍പ്പെട്ട കടിയീച്ചകള്‍, ചിലയിനം കൊതുകുകള്‍ എന്നിവ മുഖേനയാണ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലവും തള്ളയില്‍ നിന്ന് പാല്‍വഴി കുഞ്ഞുങ്ങളിലേക്കും അപൂര്‍വമായി രോഗം പകരാറുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് നാലു മുതല്‍ 28 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഈ രോഗം മനുഷ്യരെയോ മറ്റു വളര്‍ത്തുമൃഗങ്ങളെയോ ബാധിക്കുകയില്ല.


രോഗലക്ഷണങ്ങള്‍

1 - 5 സെന്റീമീറ്റര്‍ വ്യാസത്തില്‍ ചര്‍മ്മത്തില്‍ കാണുന്ന വൃത്താകൃതിയിലുള്ള മുഴ അല്ലെകില്‍ തടിപ്പ് ആണ് പ്രധാന രോഗലക്ഷണം. മൂക്കില്‍ നിന്നും കണ്ണില്‍ നിന്നുമുളള നീരൊലിപ്പാണ് മിക്കപ്പോഴും രോഗത്തിന്റെ ആദ്യ ലക്ഷണം. പനി, കഴല വീക്കം, പാല്‍ ഉത്പാദനത്തില്‍ കുറവ്, തീറ്റ വേണ്ടായ്ക എന്നിവ മറ്റു ലക്ഷണങ്ങളാണ്. ചില പശുക്കള്‍ക്ക് കൈകാലുകള്‍, കീഴ്ത്താടി, വയറിന്റെ കീഴ്ഭാഗം എന്നിവിടങ്ങളില്‍ നീര്‍ക്കെട്ട്, വായിലും മൂക്കിലും വ്രണങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ചികിത്സ

രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ കന്നുകാലികളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കത്തിനു സാഹചര്യം ഒരുക്കരുത്. രോഗം ബാധിച്ചവയുടെ പാല്‍ കിടാവുകള്‍ കുടിക്കുന്നില്ലെന്നും ഉറപ്പാക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കണം.