കൃഷിയിടങ്ങളിലെ മോട്ടോര്‍ പമ്പുകളും ഇനി സൂര്യ പ്രഭയില്‍

post

കാസര്‍കോട്: കൃഷിയിടങ്ങളിലെ ജലസേചനം ഇനി സൗരോര്‍ജ്ജത്തിലൂടെ നടത്താനുള്ള പദ്ധതിയുമായി അനെര്‍ട്ട്. കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സൗജന്യമായി സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി. ഇതു വഴി കര്‍ഷകര്‍ക്ക് സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ സാധിക്കും ഒപ്പം മിച്ചം വരുന്ന സൗരോര്‍ജത്തില്‍ നിന്ന് വരുമാനവും നേടാം.

1.5 എച്ച്.പി മുതല്‍ 7.5 എച്ച.്പി വരെയുള്ള പമ്പ് സെറ്റുകള്‍ക്കാണ് അനെര്‍ട്ട് മുഖേന സൗജന്യ സൗരോര്‍ജ്ജ കണക്ഷന്‍ നല്‍കുന്നത്. സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം.കുസും യോജന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 1200 സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവരെ പദ്ധതിയുടെ ഭാഗമാക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാന്‍ പൂര്‍ണമായും സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗരോര്‍ജ കൃഷിയിടത്തിലൂടെ കര്‍ഷകര്‍ക്കും പ്രകൃതിക്കുമുണ്ടാകുന്ന നേട്ടത്തിനു പുറമെ വൈദ്യുത ലഭ്യതയിലെ സ്വയം പര്യാപ്തതയും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ പദ്ധതിയില്‍ പങ്കുചേരാന്‍ കര്‍ഷകന്‍ പണം മുടക്കേണ്ടതില്ല. തന്റെ കൃഷിയിടത്തിലോ മറ്റു അനുയോജ്യമായ സ്ഥലത്തോ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാനുള്ള അനുമതി പത്രം കര്‍ഷകന്‍ നല്‍കണം.

സൗരോര്‍ജ്ജ പാനലുകളുടെ സ്ഥാപിക്കലും അതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികളും അനെര്‍ട്ടിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കും. നിലവിലുള്ള പമ്പിന്റെ ശേഷിക്കനുസരിച്ചാണ് സൗരോര്‍ജ്ജ നിലയത്തിന്റെ ശേഷി നിശ്ചയിക്കുന്നത്. കര്‍ഷകന്റെ ഉപയോഗം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് വായ്പയുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നത്.

പദ്ധതിയുടെ ബെഞ്ച് മാര്‍ക്ക് തുകയില്‍ 30 ശതമാനം കേന്ദ്ര സബ്‌സിഡിയും ബാക്കി വരുന്ന പദ്ധതി തുക നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് (ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ട്) സ്‌കീമില്‍ വായ്പയായി അനെര്‍ട്ട് കണ്ടെത്തുകയും ചെയ്യും. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് യാതൊരു ബാധ്യതയും ഉണ്ടാകില്ല. ലോണ്‍ കാലാവധി കഴിയുന്നതോടെ കര്‍ഷകന് സൗരോര്‍ജ നിലയത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ലഭിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച യുണിറ്റ് നിരക്കില്‍ കെ എസ് ഇ ബി ക്ക് വൈദ്യുതി നല്‍കുന്നതിലൂടെ കര്‍ഷകന് അധിക വരുമാനം ലഭിക്കുന്നു. ഇതിനായി അഞ്ച് ഏക്കറില്‍ താഴെയും 30 സെന്റില്‍ കുറയാതെ കൃഷി ചെയ്യുന്ന കര്‍ഷകരെയാണ് പരിഗണിക്കുന്നത്.

ഒരു കിലോ വാട്ട് സൗരോര്‍ജ നിലയത്തിന് 10 സ്‌ക്വയര്‍ മീറ്റര്‍ എന്ന നിലക്ക് നിഴല്‍ രഹിത സ്ഥലം വേണം. പുരപ്പുറമോ ഭൂതലമോ ഇതിനായി ഉപയോഗിക്കാം. വൈദ്യുത മീറ്ററിന്റെ 25 മീറ്റര്‍ ചുറ്റളവില്‍ ഉള്ള സ്ഥലമാണ് കൂടുതല്‍ നല്ലത്. വൈദ്യുതി സ്വയംപര്യാപ്തതയിലൂടെ പ്രീസിഷന്‍ ഫാമിങ് പോലുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷി വിപുലീകരിക്കാം.

അപേക്ഷ ഫോമുകള്‍ ജില്ലയിലെ കൃഷി ഭവനുകളില്‍ ലഭ്യമാകുമെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ വിഷ്ണു ജയന്‍ അറിയിച്ചു. അപേക്ഷ ലഭിച്ചാല്‍ അനര്‍ട്ട് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന. കൃഷിഭവന്‍ അഗീകാരം നല്‍കിയ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം. അപേക്ഷാഫോറം പൂരിപ്പിച്ച് ആധാര്‍ കാര്‍ഡ്, കരമടച്ചതിന്റെ രശീതി എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ, അനെര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണം.