വിനോദസഞ്ചാരികള്‍ക്ക് തുടരാം; നിരീക്ഷണം കര്‍ശനമാക്കും

post

ആലപ്പുഴ: ജില്ലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ നിലവില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ തന്നെ തുടര്‍ന്നും താമസിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ കര്‍ശനമായി നിരീക്ഷിക്കുന്നതാണ്.

നിലവില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രം തുടര്‍നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാപനത്തില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെങ്കില്‍ സ്ഥാപനമുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച നിരീക്ഷണ കാലയളവില്‍ ഉള്‍പ്പെടാത്ത വിനോദ സഞ്ചാരികള്‍ക്ക് ജില്ലയില്‍ തുടരാമെങ്കിലും ഇവര്‍ ജില്ലയ്ക്ക് പുറത്തുള്ള യാത്രകള്‍ക്ക് മുതിരുന്നില്ല എന്ന് റിസോര്‍ട്ട് ഉടമകള്‍ ഉറപ്പാക്കണം. ജില്ലക്കകത്തുള്ള യാത്രകളും ഒഴിവാക്കുന്നതാണ് ഉചിതം. റിസോര്‍ട്ടുടമകള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ ടാക്‌സികളില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് വിമാനത്താവളത്തില്‍ പോകുന്നതിന് തടസ്സമില്ല. പൊതുജനങ്ങളുടെയും, വിനോദ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഈ നിരീക്ഷണ സംവിധാനം സഹായിക്കും.

വിനോദ സഞ്ചാരികള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകളില്‍ നിക്ഷിപ്തമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.