ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം

post

കാസര്‍കോട്: ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശ സഞ്ചാരികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് അവലോകന യോഗ തീരുമാനം. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കോറോണ പ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടൂറിസം വകുപ്പുമായി സഹകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ നിരീക്ഷണ വിഭാഗം നാളെ മുതല്‍ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന ഇടങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തും.

കോവിഡ്19  വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 249 പേര്‍ നിരീക്ഷണത്തിലാണെന്ന് ഡി എം ഒ ഇന്‍ചാര്‍ജ് ഡോ. എ വി രാംദാസ് പറഞ്ഞു. ഇതില്‍ 10 പേര്‍ ആശുപത്രികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. വിദേശത്ത് നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായ കേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിതപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ സംഘടിപ്പിച്ച യോഗത്തില്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവീദാസ്, നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി വി രമേശന്‍, കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

അവലോകന യോഗത്തില്‍ മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങള്‍

1. ആളുകള്‍കൂട്ടമുണ്ടാവാനിടയുള്ള പൊതുസ്വകാര്യ ചടങ്ങുകള്‍ ഒഴിവാക്കണം. എന്‍ട്രന്‍സ് പരീക്ഷയ്ക്കും മറ്റും ഓണ്‍ലൈന്‍ കോച്ചിങ്ങ് നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം

2. ഉത്സവങ്ങള്‍ പോലെയുള്ള ആഘോഷ പരിപാടികള്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കി ചടങ്ങ് മാത്രമായി സംഘടിപ്പിക്കണം.

3. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണം.

4. പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങലുടെ നേതൃത്വത്തില്‍ അടിയന്തര ശ്രമങ്ങളുണ്ടാവണം. വാര്‍ഡ് തലത്തില്‍ ഹരിത കര്‍മ സേന, ആരോഗ്യസേന എന്നിവയുടെ വിന്യാസമുണ്ടാവണം.

5. വ്യക്തി ശുചിത്വത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടാന്‍ ബോധവല്‍ക്കരണം നടത്തണം.

6. ദീര്‍ഘദൂര ബസുകള്‍ വരുന്ന ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടിലുള്ളതുപെലുള്ള സംവിധാനം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം.

7. പ്രായമുള്ള ആളുകള്‍ താമസിക്കുന്ന വയോജന കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ വിദേശത്ത് നിന്നും വന്നവര്‍ സന്ദര്‍ശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

8. പ്രായമേറിയവര്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റ് വോളണ്ടിയര്‍മാരും ഇത് ഗൗരവമായി ഏറ്റെടുത്ത് നടപ്പാക്കണം.

9. ഹോം ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

10. ചെറിയ പനിയോ ആരോഗ്യ പ്രശ്‌നങ്ങളോ നേരിടുന്നവര്‍ ആ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അിറയിക്കുകയും അവരുടെ നിര്‍ദേശാനുസരണം തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

11. അനാവശ്യമായ പരിഭ്രാന്തി ഉണ്ടാക്കരുത്. രോഗലക്ഷണം കണ്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ യാതൊരു മടിയും കാണിക്കരുതെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണം.