ചരിത്രം തിരുത്തി കേരള സ്കൂൾ കലോത്സവം; വേദികൾ നിയന്ത്രിച്ച് അധ്യാപികമാർ

post

കോഴിക്കോട്: വേദി രണ്ട് ഭൂമിയിൽ നാടക മത്സരം പുരോഗമിക്കുന്നു, ജഡ്ജസ് പ്ലീസ് നോട്ട് ചെസ് നമ്പർ 106 ഓൺ ദി സ്റ്റേജ് '... വളയിട്ട കൈകളിൽ മൈക്കേന്തി മത്സരാർത്ഥികൾക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാർ. കേരള സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനത്തിൽ മുഴുവൻ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാർ പുതു ചരിത്രം രചിച്ചത്.

സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിംഗ് ഉൾപ്പെടെ ഓരോ വേദികളിലും അവർ നിറഞ്ഞു നിന്നു. 24 വേദികളിലായാണ് കലാ മത്സരങ്ങൾ അരങ്ങേറിയത്. എട്ട് മുതൽ പത്ത് പേർ വീതമുളള സംഘങ്ങളാണ് വേദികളുടെ മുഴുവൻ സംഘാടനവും നിർവഹിച്ചത്. 190-ന് മുകളിൽ അധ്യാപികമാരാണ് കർമ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്.

കേരള സാരിയിലാണ് ഇവർ എത്തിയത്. രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങൾ വേദികളിൽ നടക്കുന്നതെങ്കിലും രാവിലെ 7.30 നു തന്നെ അധ്യാപികമാർ വേദിയിൽ എത്തിയിരുന്നു. ചരിത്രത്തിൽ പുതു ഏടുകൾ എഴുതി ചേർക്കുന്നവർക്ക് പൂർണ്ണ പിന്തുണയേകി പ്രവർത്തനങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും പ്രോഗ്രാം കമ്മിറ്റിയുമുണ്ടായിരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവത്തിൽ പുതുമ കൊണ്ടുവരിക എന്ന ആശയത്തിന്റെ ഭാഗമായാണ് വേദികളുടെ മുഴുവൻ നിയന്ത്രണവും അധ്യാപികമാർക്ക് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രണ്ട് ഷിഫ്റ്റുകളിലും അധ്യാപികമാർക്കായിരുന്നു പൂർണ്ണ ചുമതല. ആർക്കും പരാതികൾക്കിട നൽകാതെ മികച്ച സംഘാടനമാണ് അധ്യാപികമാർ നടത്തിയത്.