കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും വീട്ടുപടിക്കല്‍ മൃഗചികിത്സയെത്തും; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് റെഡി

post

കാസര്‍കോട്: കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന സര്‍ക്കാറിന്റെ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന പദ്ധതിയുടെ കീഴില്‍ ആദ്യഘട്ടമായി ജില്ലയില്‍ രണ്ട് ബ്ലോക്കുകളില്‍ കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഉടന്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ട്രലിലൂടെയാണ് സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഈ കോള്‍ സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും ഈ നമ്പറില്‍ ബന്ധപ്പെടാം. അത്യാവശ്യ സേവനത്തിന് പൂര്‍ണസജ്ജമായ ഈ മൊബൈല്‍ യൂണിറ്റുകള്‍ വീട്ടുപടിക്കിലെത്തി സേവനങ്ങള്‍ നല്‍കും. സംസ്ഥാനത്ത് ആകെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് തിരുവനന്തപുരത്ത് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല നിര്‍വഹിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.

കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു പാരവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിവരെ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, മരുന്ന്, ഇന്ധനം തുടങ്ങിയ ചെലവുകള്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുകളിലാണ് ഇപ്പോള്‍ സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉദുമ, പെരിയ, പള്ളിക്കര, അജാനൂര്‍, മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് ബ്ലോക്കില്‍ ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 8 വരെയാണ് ഇതിന്റെ സേവനം ലഭ്യമാവുക. ടോള്‍ ഫ്രീ സേവനം ജില്ലയില്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ യൂനിറ്റ് ജില്ലാതല ഉദ്ഘാടനം അടുത്തയാഴ്ചയാണ്.

തുടക്കത്തില്‍ കര്‍ഷകര്‍ ഇതിന്റെ സേവനങ്ങള്‍ക്കായി നിശ്ചിത തുക നല്‍കണം. കന്നുകാലികള്‍ക്ക് 450 രൂപയും പട്ടി,പൂച്ച തുടങ്ങിയ ഓമനമൃഗങ്ങള്‍ക്ക് 950 രൂപയും ആണ് ചികിത്സാ തുക നല്‍കേണ്ടത്. എങ്കിലും അവര്‍ക്ക് പിന്നീട് ആ തുക തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചു ലഭിക്കുന്ന രീതിയില്‍ പ്രൊജക്ടുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നതോടെ ഫലത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്