തൊളിക്കോട് യു.ഐ.ടിയിലെ പഠനം ഇനി സ്വന്തം ബഹുനിലമന്ദിരത്തില്‍

post

കേരള സര്‍വ്വകലാശാലയുടെ തൊളിക്കോട് യു.ഐ.ടി. പ്രാദേശിക കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ ബഹുനിലമന്ദിരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. യു.ഐ.ടി.യില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അരുവിക്കര മണ്ഡലത്തില്‍ ഒരു കോളേജ് നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി അതിനായുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജി.സ്റ്റീഫന്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ എ.എ.റഹീം എം.പി മുഖ്യാതിഥിയായി.

അരുവിക്കര എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി ആറ് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ബിരുദ കോഴ്‌സുകളിലായി 115 വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തില്‍ പഠിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച തൊളിക്കോട് യു.ഐ.ടി നിലവില്‍ പഞ്ചായത്ത് കാര്യാലയത്തോടു ചേര്‍ന്ന കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആധുനിക സൗകര്യങ്ങളടങ്ങിയ ബഹുനിലമന്ദിരം നിര്‍മ്മിച്ചതിലൂടെ മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.