ആലപ്പുഴ കുടിവെള്ള പദ്ധതി ; പൊട്ടിയിരുന്ന ഭാഗത്തെ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചു

post

ആലപ്പുഴ: നഗരത്തിലുൾപ്പെടെ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിരന്തരം പൊട്ടിക്കൊണ്ടിരുന്ന പൈപ്പുകൾ മാറ്റി ഗുണനിലവാരമുള്ള പുതിയ പൈപ്പുകൾ സ്ഥാപിച്ചതോടെ ഇനി മുതൽ മുടക്കമില്ലാതെ നഗരത്തിൽ ശുദ്ധജലം ഉറപ്പാക്കാനാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2017 ൽ കമ്മീഷൻ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകൾ 76 തവണയാണ് പൊട്ടിയത്. 1200 മീറ്റർ ദൂരത്തിലുള്ള പൈപ്പാണ് തുടർച്ചയായി പൊട്ടിയിരുന്നത് .ഈ സ്ഥലത്തെ മുഴുവൻ പൈപ്പും മാറ്റി ഗുണനിലവാരമുള്ളവ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കൃത്യമായി തുടർ നിരീക്ഷണം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

പൈപ്പ് ലൈനിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ഉടൻ പരിഹാരം കാണുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും മന്ത്രി നിർദേശിച്ചു. കുട്ടനാട് മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 289 കോടി രൂപയിൽ നിന്നും 387 കോടി രൂപയായും ആലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 299.81 കോടി രൂപയായും ചെങ്ങന്നൂർ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 434 കോടി രൂപയായും ഉയർത്തണമെന്ന ആവശ്യം പരിഗണിക്കും .ഇതിനായി കിഫ്ബിയുമായി അടിയന്തര ചർച്ച നടത്തും.149 കോടി രൂപ ചെലവഴിച്ച് നടത്തുന്ന അമൃത് പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ 95 ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ള അഞ്ചു ശതമാനം പ്രവൃത്തി സമബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ടാം ഘട്ട പ്രവർത്തങ്ങൾക്ക് 40.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ 22,000 പുതിയ വാട്ടർ കണക്ഷനുകൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.