പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ടൂറിസം വകുുപ്പ്

post

കണ്ണൂർ: നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലം ചെയിനേജ് 7/450 ൽ പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനവും ചെയിനേജ് 7/350 ലെ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസ്റ്റുകളെ ആകർഷിക്കാൻ സംസ്ഥാനത്ത് 50 പാലങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കും. പാലങ്ങളുടെ വികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറും. മൂന്നാം പാലം പുതിയ പാലം നാല് മാസം കൊണ്ട് പൂർത്തിയാക്കി ഏപ്രിലിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

2.27 കോടി രൂപയ്ക്കാണ് പാലം നിർമ്മിച്ചത്. 11.90 മീറ്റർ നീളവും, ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പുനർനിർമ്മിക്കുന്ന പാലത്തിന് 2.30 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വീതി കുറഞ്ഞതും, അപകടാവസ്ഥയിലുള്ളതുമായ പഴയ പാലത്തിന് പകരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനോടനുബന്ധിച്ച് കൂത്തുപറമ്പ് ഭാഗത്ത് 65 മീറ്റർ നീളത്തിലും, കണ്ണൂർ ഭാഗത്ത് 25 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകളും, പാർശ്വഭിത്തിയും, ഡ്രെയിനേജും നിർമ്മിക്കും.