തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ മുന്നേറ്റമുണ്ടായി

post

കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ മുന്നേറ്റമുണ്ടായതായി ജില്ലാ വികസന കോര്‍ഡിനേഷന്‍ അവലോകന സമിതി ദിശ മൂന്നാം പാദവാര്‍ഷിക യോഗം വിലയിരുത്തി. കമ്മിറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മുഴുവന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും പുരോഗതി വിശദമായി ചര്‍ച്ച ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുടെ ജില്ലയില്‍ 497 തൊഴുത്തും 122 ആട്ടിന്‍കൂടും 133 കോഴിക്കൂടും 77 ഫാം പോണ്ട്, 836 സോക്പിറ്റ്, 172 കംപോസ്റ്റ്, 30 കിണര്‍ റീചാര്‍ജ്, 44 അസോള ടാങ്ക് എന്നിവ നിര്‍മ്മിച്ച് മാതൃകയായി. നിലവില്‍ 110 ശതമാനം തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍ സൃഷ്ടിച്ചു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 116 റോഡുകളില്‍ 101 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കുടിവെള്ള പദ്ധതികളില്‍ സ്ഥല സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹാരം കാണണമെന്നും പദ്ധതികള്‍ വൈകിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും രാജ്‌മോഹന്‍ ഉണ്ണത്താന്‍ എം.പി നിര്‍ദേശിച്ചു.

ഓരോ പദ്ധതിയുടെയും പുരോഗതികള്‍ അതാത് തദ്ദേശ സ്ഥാപന പ്രതിനിധികളെ സമയബന്ധിതമായി അറിയിക്കണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത നിലയില്‍ ദേശീയപാത വികസന പ്രവര്‍ത്തികള്‍ നടത്തണമെന്ന് ദിശയോഗം ആവശ്യപ്പെട്ടു.