വെള്ളപ്പൊക്കം, രക്ഷാപ്രവര്‍ത്തനം ജില്ലയില്‍ അഞ്ചിടത്ത് പ്രളയ മോക്ഡ്രില്‍ നടത്തി

കാസർകോട്: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും ദുരന്ത പ്രതികരണ സേനയുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളില്‍ പ്രളയ മോക്ഡ്രില്‍ സംഘടിപ്പിച്ചു.
എന്‍.ഡി.ആര്‍.എഫ്, എസ്.എസ്.ഡി.ആര്‍.എഫ്, സായുധ സേന എന്നിവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി. നീലേശ്വരം നഗരസഭ, ചെമ്മനാട്, കയ്യൂര്‍-ചീമേനി, കള്ളാര്‍, മഞ്ചേശ്വരം പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് മോക്ഡ്രില്‍ അരങ്ങേറിയത്.
നിര്‍ദേശവും ജില്ലാതല ഏകോപനവും കളക്ടറേറ്റില്‍ നിന്ന്
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ അഞ്ചിടത്ത് നടന്ന പ്രളയ മോക്ഡ്രില്ലിന്റെ ജില്ലാതല ഏകോപനവും നിര്‍ദേശങ്ങളും നല്‍കിയത് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്. താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ശേഖരിക്കുകയും താലൂക്കുകളിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കി. കൃത്യമായ ഇടവേളകളില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ.രമേന്ദ്രന്‍ നേതൃത്വം നല്‍കി.
ജില്ലയിലെ മോക്ഡ്രില്‍ സംസ്ഥാന തലത്തില്‍ വിലയിരുത്തി
ജില്ലയില്‍ നടന്ന അഞ്ച് മോക്ഡ്രില്‍ സംസ്ഥാന തലത്തില്‍ വിലയിരുത്തി. എം.ഡി.എം.എ മെമ്പര്‍ സുധീര്‍ ബാലന്റെ നേതൃത്വത്തിലാണ് വിലയിരുത്തിയത്. മോക്ഡ്രില്ലില്‍ കണ്ടെത്തിയ പോരായ്മകള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ ജീവന്‍ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത കൂട്ടണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കി. മോക്ഡ്രില്ലിന്റെ ഏകോപനം വിജയകരമാണെന്നും യോഗത്തില്‍ വിലയിരുത്തി.
പേരോല്‍ വില്ലേജില്‍ 148 പേരെ ഒഴിപ്പിച്ചു
പാലായി പേരോല്‍ വില്ലേജില്‍ 2 പേര്‍ പുഴയില്‍ വീണതായി വിവരം കണ്‍ട്രോള്‍ റൂമില്‍ കിട്ടുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷാ സംഘം സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തുന്നു. ഒഴുക്കില്‍പ്പെട്ട 2 പേരെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിക്കുന്നു. ചടുല നീക്കങ്ങള്‍ കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് പിന്നീടാണ് സംസ്ഥാന-ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മോക്ഡ്രില്‍ ആണെന്ന് മനസിലായത്. നീലേശ്വരം നഗരസഭയിലെ പേരോല്‍ വില്ലേജിലെ പാലായിയിലാണ് മോക്ഡ്രില്ല് നടന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നാലു പേര്‍ അടങ്ങിയ സംഘമാണ് അഗ്നി രക്ഷാ സേനയുടെ ഡോങ്കിയില്‍ പുഴയിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി കൂക്കോട്ട് ഭാഗത്ത് കരയിലെത്തിച്ചത്. തുടര്‍ന്നു വെള്ളത്തില്‍ വീണ എച്ച്.കിരണ്‍ കുമാര്‍, എം.സന്തോഷ് എന്നിവരെ ആംബുലന്‍സില്‍ പ്രാഥമിക ചികിത്സയ്ക്കായി നീലേശ്വരം പാലാത്തടം ക്യാമ്പസിലേക്ക് മാറ്റി. കൂടുല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തഹസില്‍ദാര്‍ എന്‍.മണിരാജ് നേതൃത്വം നല്‍കി. പുഴയില്‍ വെള്ളം കയറിയതിനാല്‍ സമീപപ്രദേശത്തെ 35 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. ആകെ 148 അംഗങ്ങളില്‍ 60 പുരുഷന്മാരും, 88 സ്ത്രീകളും, 39 കുട്ടികളും, 17 വയോധികരും ഉള്‍പ്പെടുന്നു.
കയ്യൂര്‍ വില്ലേജില്‍ 112പേരെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി
ഹൊസ്ദുര്‍ഗ് താലൂക്കിലെ കയ്യൂര്‍ വില്ലേജില്‍ അരയാക്കടവിലും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തി. കയ്യൂര്‍ അരയാക്കടവ് പാലത്തിനടുത്ത് തുരുത്തില്‍ അകപ്പെട്ട രണ്ട് കുടുംബങ്ങളിലെ 12 അംഗങ്ങളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട അഞ്ചുപേരെ കാറ്റു നിറച്ച ട്യൂബ്, ലൈഫ് ബോയ് തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
കയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വെള്ളത്തില്‍ വീണ ഒരാള്‍ക്ക് സി.പി.ആര്‍ നല്‍കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 കുടുംബങ്ങളിലെ 112 പേരെ കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പുനരധിവാസ ക്യാമ്പിലേക്ക് മാറ്റിയവരില്‍ 49 പുരുഷന്മാരും, 63 സ്ത്രീകളും, 33 കുട്ടികളുമാണ്. കൂടാതെ 13 വയോധികരും ഭിന്നശേഷിക്കാരനായ ഒരാളും ഉള്‍പ്പെടുന്നു.
കാസര്‍കോട് പറങ്കിമാവിന്‍ തുരുത്തില്‍ 172 പേരെ രക്ഷിച്ചു
പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് താലൂക്കില്‍ നായന്മാര്‍മൂല പറങ്കിമാവിന്‍ തുരുത്തില്‍ രാവിലെ 9.30ന് ആരംഭിച്ച മോക്ക്ഡ്രില്‍ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. മോക്ക്ഡ്രില്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ച് നായന്മാര്‍മൂല എന്‍.എ.മോഡല്‍ എച്ച്.എസ്.എസ് ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. പറങ്കിമാവിന്‍ തുരുത്തില്‍ അകപ്പെട്ടവരെ അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. വൈദ്യസഹായം ആവശ്യമുള്ളവരെ നിശ്ചിത സമയത്തിനുള്ളില്‍ ആംബുലന്‍സിലെത്തിക്കാനും കഴിഞ്ഞു.
മൊത്തം ഏഴു പേരെയാണ് തുരുത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇതില്‍ മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്കായി കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തില്‍ വീണ അബ്ദുല്‍ റഹ്‌മാനെ(7) അഗ്നി രക്ഷാസേന ഡിങ്കിയില്‍ പുഴയിലിറങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ക്രമീകരിച്ച മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റി. പിന്നീട് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതിനാല്‍ കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വിവിധ നിറങ്ങളിലുള്ള റിബ്ബണുകള്‍ പരിക്കേറ്റവരുടെ ശരീരത്ത് കെട്ടിയാണ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ മുന്‍ഗണന നിര്‍ണ്ണയിക്കുന്നത്.
കാസര്‍കോട് തഹസില്‍ദാര്‍ എം.സി.അനുപമന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ചെങ്കള പഞ്ചായത്ത് സെക്രട്ടറി കെ.വിനോദന്‍, ചെങ്കള വില്ലേജ് അസിസ്റ്റന്റ് ഇഗ്‌നേഷ്യസ് പീറ്റര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 172 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 47 കുടുംബങ്ങള്‍ ആണുള്ളത്. 48 സ്ത്രീകളും, 32പുരുഷന്മാരും, 33 ആണ്‍കുട്ടികളും, 59 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.അതില്‍ 3 ഭിന്നശേഷിക്കാരും 1 ഗര്‍ഭിണിയായ സ്ത്രീയും ഉണ്ട്. ആര്‍ക്കും ആളപായമില്ല.
സിവില്‍ വളണ്ടിയേഴ്സ്, ഫയര്‍ഫോഴ്സ്, പോലീസ്, ഹോം ഗാര്‍ഡ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഡോക്ടര്‍, നഴ്സിംഗ് ഓഫീസര്‍, നഴ്സിംഗ് അടങ്ങുന്ന മെഡിക്കല്‍ ടീം എന്നിവര്‍ മോക്ക്ഡ്രില്ലില്‍ പങ്കാളികളായി.
കൊട്ടോടിപ്പുഴയില്‍ വെള്ളപ്പൊക്കം ചടുല രക്ഷാപ്രവര്‍ത്തന മാതൃക കാട്ടി മോക്ഡ്രില്‍
രാവിലെ ഒമ്പത് മണിയോടെ കള്ളാര്‍ വില്ലേജിലെ കൊട്ടോടിപ്പുഴയില്‍ വെള്ളം ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുഴത്തീരത്തും പരിസരത്തുള്ള വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ വെള്ളരിക്കുണ്ട് താലൂക്കിലെ ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്നു. പിന്നെ നടന്നത് കൊട്ടോടി നിവാസികളെ അത്ഭുതപ്പെടുത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റമാക്കുന്നതിനായി നടത്തിയ മോക്ഡ്രില്ലാണ് പ്രദേശവാസികളെ അമ്പരിപ്പിച്ചത്.
താലൂക്കില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് 9.30 ഓടെ സ്ഥലത്തെത്തിയ സന്നദ്ധ സേന പ്രവര്‍ത്തകര്‍, രാജപുരം പോലീസ്, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ സമീപത്തെ വീടുകളില്‍ നിന്നും പുഴത്തീരത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇവരെ റവന്യൂ, പഞ്ചായത്ത്, പോലീസ് വാഹനങ്ങളില്‍ കൊട്ടോടി ജി.എച്ച്.എസ്.എസില്‍ ക്രമീകരിച്ച ക്യാമ്പിലേക്ക് മാറ്റി. 9.55 ഓടെ കൊട്ടോടി പുഴയില്‍ രണ്ടു പേര്‍ കുടുങ്ങി കിടക്കുന്നതായി വിവരം ലഭിക്കുന്നു. 10 മണിയോടെ സ്ഥലത്തെത്തിയ കുറ്റിക്കോല്‍ ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് ടീമംഗങ്ങള്‍ പുഴയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു.
പൂടംകല്ല് സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറടക്കമുള്ള വൈദ്യസംഘം ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം കൊട്ടോടി സ്‌കൂളിലെ മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ള ഒരാളെ പൂടംകല്ല് സി.എച്ച്.സിയിലേക്ക് കൊണ്ടുപോയി. 10.15ഓടെ കൊട്ടോടി ടൗണില്‍ ഒരു കെട്ടിടത്തില്‍ നാലു പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ ടെറസില്‍ അകപ്പെട്ട രണ്ടുപേരെ റോപ്പ് റെസ്‌ക്യൂ വഴിയും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തി. ഇതില്‍ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി പൂടംകല്ല് സി.എച്ച്.സിയിലേക്ക് മാറ്റി. ആകെ 42 കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. 91 പുരുഷന്മാരും 97 സ്ത്രീകളുമടക്കം 188 പേരെ ക്യാമ്പിലേക്ക് മാറ്റി. ഇതില്‍ 48 കുട്ടികളും 14 മുതിര്‍ന്നവരുമുണ്ട്. കണ്ണൂര്‍ ഡി.എസ്.സി ഓഫീസര്‍ അജയ്കുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മഞ്ചേശ്വരത്ത് 75 പേരെ രക്ഷപ്പെടുത്തി
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം താലൂക്കില്‍ ഹൊസബെട്ടു കാടിയാറില്‍ വെള്ളപ്പൊക്കം പ്രമേയമാക്കി മോക്ഡ്രില്‍ സംഘടിപ്പിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം രാവിലെ 9ന് മോക്ഡ്രില്‍ ആരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് മഞ്ചേശ്വരം പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് ഹൊസബെട്ടു കാടിയാറിലെ കുടുംബങ്ങളെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഒഴിപ്പിച്ചു. മഞ്ചേശ്വരം ജി.ഡബ്ല്യൂ.എല്‍.പി സ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വെളളപ്പൊക്കം ബാധിച്ച മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉപ്പളയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും മഞ്ചേശ്വരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 20 കുട്ടികള്‍ ഉള്‍പ്പെടെ 75 പേരെ രക്ഷപ്പെടുത്തി. മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നെത്തിച്ച ആംബുലന്‍സില്‍ ഇവരെ വൈദ്യസഹായം നല്‍കാനായി മഞ്ചേശ്വരം സ്‌കൂളിലെത്തിച്ചു. 25 പുരുഷന്‍മാരെയും 30 സ്ത്രീകളെയും 20 കുട്ടികളെയും പിന്നീട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മഞ്ചേശ്വരം സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഐശ്വര്യയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വൈദ്യസഹായം നല്‍കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കുമ്പള തീരദേശ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പൊലീസ് വാഹനത്തിലും ആളുകളെ ക്യാമ്പുകളിലെത്തിച്ചു. കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് സെന്ററിലെ ക്യാപ്റ്റന്‍ ജഗദീഷ് സിംഗ് മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.