ബേക്കലിന്റെ തീരത്ത് പെയ്തിറങ്ങി ലയാലി സൂഫിയ

post

കടലലകളും ഖവാലി സംഗീതത്തിന്റെ അലയൊലികളും ബേക്കല്‍ തീരത്ത് ഒന്നായി. പ്രശസ്ത ഖവാലി സംഗീതജ്ഞ ശബ്‌നം റിയാസിന്റെ ശബ്ദമാധുര്യത്തില്‍ പിറന്ന ഖവാലി ഗാനങ്ങളുടെ അലകള്‍ ബേക്കലിന്റെ തീരത്തെ പുല്‍കി. ബിസ്മില്ലാഹ് എന്ന സൂഫി ഗാനത്തില്‍ തുടങ്ങി ഖവാലി സംഗീതത്തിന്റെ മാസ്മരികതയില്‍ ബേക്കല്‍ അലിഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഖവാലി സൂഫി സംഗീത നിശയാണ് വ്യത്യസ്ത അനുഭവമായി മാറിയത്.

ശബ്‌നം റിയാസിന്റെ മനോഹര ശബ്ദവും പശ്ചാത്തല സംഗീതവും സദസ്സിലെ നിശ്ശബ്ദതയിലേക്ക് ശബ്ദസൗന്ദര്യമായി പെയ്തിറങ്ങിയപ്പോള്‍ സദസ്സും ഒന്നടങ്കം ഏറ്റുപാടി ലയാലി സൂഫിയ. നുസ്രത്ത് ഫത്തേ അലി ഖാന്‍ മുതല്‍ എ.ആര്‍ റഹ്‌മാന്‍ വരെ ആലപിച്ച മനോഹര ഗാനങ്ങള്‍ നിറഞ്ഞ സദസ്സിലേക്ക് ഒഴുകിയെത്തി. ഒപ്പം സൂഫി നൃത്തവും കൂടി ചേര്‍ന്നതോടെ ലയാലി സൂഫിയ വേദി ബേക്കലിന് അവിസ്മരണീയമായ ഒരു രാത്രി സമ്മാനിച്ചു.

ദൈവത്തോടുള്ള മനുഷ്യന്റെ സംവാദമായ ഖവാലി സംഗീത നിശയ്ക്ക് ഏറ്റവും മനോഹരമായ പേരായി മാറി ലയാലി സൂഫിയ. അറബി വാക്കായ ലയാലി സൂഫിയയുടേ മലയാള അര്‍ത്ഥം ദൈവത്തിന്റെ കാമുകി എന്നാണ്. അത്തരത്തില്‍ വളരെ അടുപ്പമുള്ള ഒരാള്‍ ദൈവത്തിനോട് നടത്തുന്ന സംവാദം പോലെ ഹൃദ്യമായി ഓരോ ഖവാലി ഗാനവും. വെണ്ണിലാ ചന്ദനക്കിണ്ണവും ശുക്‌രിയയും അടക്കം മലയാളികള്‍ മറക്കാത്ത മനോഹര ഗാനങ്ങള്‍ ആലപിച്ച ശബ്ദത്തിന്റെ ഉടമയാണ് ശബ്‌നം റിയാസ്.

ബേക്കല്‍ ഫെസ്റ്റില്‍ (29.12.2022)

വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം 6 മണിക്കുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പ്രഭാഷകന്‍ ശ്രീചിത്രന്‍, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തയമ്പകയും തുടര്‍ന്ന് പിന്നണി ഗായകരായ അരുണ്‍ അലാട്ടും അഞ്ജു ജോസഫും ഒരുക്കുന്ന മ്യൂസിക് ബാന്‍ഡും അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും.

ഉത്പന്ന വിപണനത്തില്‍ കുടുംബശ്രീ നേടിയത് 8.23ലക്ഷം

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ നാല് ദിവസം കൊണ്ട് കുടുംബശ്രീ നേടിയത് 823590 രൂപ. 12 സ്റ്റാളുകളിലായാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയത്. ആദ്യ ദിനം കുടുംബശ്രീ കഫെയില്‍ നിന്നും മാത്രം 27,320 രൂപയും സംഘാടക സമിതി ഭക്ഷണശാലയില്‍ നിന്നും 82,400 രൂപയും ഉത്പന്ന വില്‍പന സ്റ്റാളില്‍ നിന്നും 2120 രൂപയും ലഭിച്ചു.

25 ന് കുടുംബശ്രീ കഫെയില്‍ നിന്നും 83240 രൂപയും സംഘാടക സമിതി ഭക്ഷണശാലയില്‍ നിന്നും 80450 രൂപയും ഉത്പന്ന വില്‍പന സ്റ്റാളില്‍ നിന്നും 5,180 വിറ്റുവരവ് ലഭിച്ചു. മൂന്നാം ദിനമായ 26 നാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 2.89 ലക്ഷം രൂപയുടെ വില്‍പ്പനയാണ് കുടുംബശ്രീക്ക് ലഭിച്ചത്. 27 ന് 2.53 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.