മലബാറിക്കസിന്റെ പാട്ടിലലിഞ്ഞ് ബേക്കല്‍; സംഗീത നിശ ആസ്വദിക്കാനെത്തിയത് പതിനായിരങ്ങള്‍

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രമുഖ പിന്നണി ഗായിക സിതാരാ കൃഷ്ണകുമാറിന്റെ സിതാരാസ് പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത നിശ ബേക്കല്‍ ബീച്ചിലെത്തിയവര്‍ക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങള്‍. രണ്ട് മണിക്കൂറോളം നീണ്ട സംഗീത പരിപാടി ആസ്വദിക്കാന്‍ പതിനായിരങ്ങളാണെത്തിയത്. സിതാരാ കൃഷ്ണകുമാറിനൊപ്പം ഗായകന്‍ നിരഞ്ജ് സുരേഷും ഗാനങ്ങളുമായി വേദിയിലെത്തി. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് സിതാര തന്നെ ഈണം നല്‍കിയ 'ഓരോ ഋതുവിനുള്ളില്‍ .. ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം.
പിന്നീടുള്ള ഓരോ പാട്ടുകളിലും സദസ്സ് അലിഞ്ഞ് ചേരുകയായിരുന്നു. ഒപ്പം പാടി, നൃത്തം വെച്ച് സംഗീത നിശയില്‍ മതിമറന്നാടുകയായിരുന്നു ഓരോരുത്തരും. മനുഷ്യന്‍ പ്രകൃതിയിലുണ്ടാക്കുന്ന ചൂഷണങ്ങള്‍ പറയുന്ന 'അരുതരുത്..' എന്ന ഗാനം വേറിട്ടതായി. ബി.കെ ഹരിനാരായണന്റെ മനോഹരമായ വരികള്‍ക്ക് പ്രൊജക്ട് മലബാറിക്കസ് ആണ് ഈണം നല്‍കിയിരിക്കുന്നത്. കെ രാഘവന്‍ മാസ്റ്ററുടെ 'എല്ലാരും ചൊല്ലണ്..' മുതല്‍ ഓരോ തലമുറയും ഏറ്റെടുത്ത ഗാനങ്ങള്‍ പുതിയ ഭാവത്തില്‍ ,പുതിയ താളത്തില്‍ സിതാര കൃഷ്ണകുമാര്‍ വേദിയില്‍ എത്തിച്ചതോടെ പ്രായഭേദമന്യേ സംഗീത നിശയുടെ ഭാഗമാകുകയായിരുന്നു ഓരോരുത്തരും
ബേക്കല്‍ ഫെസ്റ്റ് കാസർകോടിന്റെ ചരിത്രത്തിൽ ഇടം നേടി
കാസര്‍കോടിന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായി ബേക്കല്‍ ഫെസ്റ്റ് മാറിയെന്നും ഭാവിയില്‍ കാസര്‍കോടിന്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിനും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ബേക്കല്‍ ഫെസ്റ്റിലൂടെ തെളിയിച്ചു. ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണില്‍ പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കുകയാണ്. അസാധ്യമെന്നത് കാസര്‍കോടിന്റെ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങള്‍ക്കിടയിലുള്ള ഐക്യം, സൗഹാര്‍ദം, മൈത്രി എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഫെസ്റ്റിന് തുടക്കത്തില്‍ തന്നെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.