പക്ഷിപ്പനി: വളര്‍ത്തു പക്ഷികളെ കൊല്ലുന്ന ദൗത്യം പൂര്‍ത്തിയായി; അണുനശീകരണം തുടരും

post

കോഴിക്കോട്: വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ കൊന്ന് തീയിട്ടു നശിപ്പിച്ചുവന്ന പ്രതിരോധ പ്രക്രിയ ഇന്നലെ (മാര്‍ച്ച് 12) ത്തോടെ പൂര്‍ത്തിയായി.  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മസേന ഇതു വരെ 7427 പക്ഷികളെ കൊന്നു.  രോഗവ്യാപനം ഫലപ്രദമായി ചെറുക്കുന്നതിന്റെ ഭാഗമായി പക്ഷിപ്പനി പ്രഭവസ്ഥലങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെയാണ് കൊന്ന് തീയിട്ടു നശിപ്പിച്ചിരുന്നത്.  അവയുടെ മുട്ട, തീറ്റ തുടങ്ങിയ അനുബന്ധ സാമഗ്രികളും കത്തിച്ചിരുന്നു.  ദൗത്യത്തിന്റെ അവസാന ദിനമായ ഇന്നലെ (മാര്‍ച്ച് 12) 1351 പക്ഷികളെ കൊല്ലുകയും 1139 മുട്ടകളും 226.55 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു. താഴമ്പാട്ട് താഴം, മാളിക്കടവ് ഭാഗങ്ങളില്‍ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കോഴികളെയും നശിപ്പിച്ചു.

പക്ഷിപ്പനിയുടെ  പ്രഭവസ്ഥാനത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സൂക്ഷ്മനിരീക്ഷണ പ്രദേശത്ത് ഇന്ന് ( മാര്‍ച്ച് 13 ) മുതല്‍  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം  അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.   

രണ്ടാഴ്ച കൂടുമ്പോള്‍ പക്ഷിപ്പനി മേഖലയിലെ പക്ഷികളുടെ സാമ്പിള്‍ ലാബിലേക്ക് അയക്കും.  ആറ് സാമ്പിളുകള്‍ നെഗറ്റീവാണെങ്കില്‍ പ്രദേശത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കും.

അണു നശീകരണ പ്രവര്‍ത്തനങ്ങളില്‍ ദ്രുത കര്‍മ്മ സേനയുമായി പൊതുജനങ്ങള്‍  സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.