ശ്രീനാരായണപുരം തോട് ഇനി തെളിഞ്ഞൊഴുകും

post

ആലപ്പുഴ: നാളുകളായി ചെളിയും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്നകൊച്ചു വെളി- ശ്രീനാരായണപുരം തോട് തെളിഞ്ഞൊഴുകാന്‍ ഒരുങ്ങുന്നു. അരൂര്‍, എഴുപുന്ന പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള തോടില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെയാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലാഴ്ത്തിയത്.

പ്രശ്‌നപരിഹാരത്തിനായി ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍, എഴുപുന്ന, അരൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങള്‍, എം.ജി.എന്‍.ആര്‍.ഇ.ജി. ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരോടൊപ്പം എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തോട് ശുചീകരിച്ച് സുഖമമായ നീരൊഴുക്ക് പുനസ്ഥാപിക്കാനുള്ള നടപടികള്‍ എടുക്കാന്‍ പഞ്ചായത്തിനും ഇറിഗേഷന്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയത്. തോടിന്റെ പ്രധാന ഭാഗങ്ങള്‍ ആഴം കൂട്ടി മാലിന്യം നീക്കം ചെയ്യാനും കല്‍ക്കെട്ട് നിര്‍മ്മിക്കാനുമായി ദലീമ ജോജോ എം.എല്‍.എ. അനുവദിച്ച 15 ലക്ഷം രൂപയും എഴുപുന്ന ഗ്രാമപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപയും ഉള്‍പ്പെടെ 32 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

650 മീറ്റര്‍ നീളമുള്ള തോട് യന്ത്ര സഹായത്തോടെയാണ് ശുചീകരിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രദീപ് പറഞ്ഞു. തോട് ശുചീകരിക്കുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പംതോടിന്റെഇരുകരയിലുംകഴിയുന്നവര്‍ നാളുകളായി അനുഭവിക്കുന്ന ദുരിതത്തിനും മലിനീകരണ പ്രശ്‌നങ്ങള്‍ക്കുമാണ് പരിഹാരമാകുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ദലീമ ജോജോ എം.എല്‍.എ പറഞ്ഞു.