നിയുക്തി 2022 മെഗാ തൊഴില്‍മേള: 197 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിൽ ലഭിച്ചു, 415 പേർ ഷോർട്ട് ലിസ്റ്റിൽ

post

കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് സംഘടിപ്പിച്ച നിയുക്തി 2022 മെഗാ തൊഴില്‍മേളയില്‍ തൊഴില്‍ ലഭിച്ചത് 197 ഉദ്യോഗാര്‍ത്ഥികള്‍ക്ക്. 415 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്ക പട്ടികയിൽ ഇടം നേടി. പെരിയ ശ്രീ നാരായണാ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍മേള രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.

തൊഴില്‍മേളകള്‍ പുതിയ തലമുറകള്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒന്നായി മാറേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനത്തെ യുവതി യുവാക്കള്‍ അന്യ രാജ്യത്തും അന്യസംസ്ഥാനത്തും ജോലിക്കും വിദ്യാഭ്യാസത്തിനുമായി ചേക്കേറുകയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും എം.പി പറഞ്ഞു. കേരളത്തിന്റെ മികവുറ്റ സന്തതികളാണ് ലോകത്ത് എവിടെയും മികച്ച നൈപുണ്യം കാഴ്ച്ചവയ്ക്കുന്നത് അവരെ അന്യസംസ്ഥാനത്തേക്ക് അന്യരാജ്യത്തേക്കും പറഞ്ഞയക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.

കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഈ വര്‍ഷം മെഗാമേള സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയ്ക്കും രണ്ടുലക്ഷം രൂപ വീതമാണ് മെഗാ തൊഴില്‍മേള സംഘടിപ്പിക്കാനായി അനുവദിച്ചിട്ടുള്ളത്. മിനി തൊഴില്‍ മേളകളും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ഐടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്‌നിക്കല്‍ മാനേജ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി വ്യത്യസ്ത സെക്ടറുകളിലായി 3000 ത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

59 കമ്പനികളാണ് അഭിമുഖത്തിനായി എത്തിയത്. 712 ഉദ്യോഗാര്‍ത്ഥികളും 50 ഉദ്യോഗദായകരും പങ്കെടുത്തു. 50 ന് താഴെയുള്ള എം.ബി.എ, ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താംതരം തുടങ്ങിയ വിവിധ തരം യോഗ്യതയുള്ളവര്‍ക്ക് വേണ്ടിയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.