ഗർഭിണികളെ സന്തോഷവതികളാക്കാൻ കോട്ടയത്തിന്റെ 'ഹാപ്പി മോം'

post

സന്തോഷവും ഉത്തരവാദിത്തങ്ങളും ഒപ്പം ആശങ്കകളും സമ്മാനിക്കുന്ന ഗർഭകാലം മധുരമൂറുന്ന ഓർമ്മകളാക്കി മാറ്റാൻ 'ഹാപ്പി മോം'പദ്ധതിയുമായി കോട്ടയം ഗ്രാമപഞ്ചായത്ത്. ഗർഭാവസ്ഥയിലും പ്രസവാനന്തരവും സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക , മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.

ഗർഭാനന്തര വിഷാദം സംബന്ധിച്ച് ശാസ്ത്രീയ അവബോധം ഉണ്ടാക്കുക, ഗർഭാവസ്ഥയിലും തുടർന്നുമുള്ള ആശങ്കകൾ പരിഹരിക്കുക, മെച്ചപ്പെട്ട മാനസികാരോഗ്യം നേടാൻ പ്രാപ്തരാക്കുക, ഗർഭാനന്തര വിഷാദം അനുഭവിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, അമ്മമാരായ സ്ത്രീകളുടെ കുടുംബങ്ങളെയും വിഷാദത്തെക്കുറിച്ച് ബോധവാന്മാരാക്കുക, മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യങ്ങളാണ്. ഗൈനക്കോളജിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായത്തോടെയാണ് മാനസിക സംഘർഷങ്ങളുൾപ്പെടെ പരിഹരിച്ച് മാനസികാരോഗ്യം വീണ്ടെടുക്കുന്നത് .

പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ അഞ്ചുമാസം ഗർഭിണികളായ 20 പേരെ സർവ്വേയിലൂടെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ പ്രസവിച്ച് രണ്ടുമാസമാകുന്നതുവരെ യോഗ ക്ലാസ്, വ്യായാമ മുറകൾ, പോഷക ഭക്ഷണ രീതി പരിചയപ്പെടുത്തൽ, പങ്കാളിക്കും കുടുംബാംഗങ്ങൾക്കുമുള്ള അവബോധ ക്ലാസുകൾ, കൗൺസലിംഗ്, സിനിമ പ്രദർശനം, ഗർഭാനന്തര വിഷാദമുള്ളവർക്ക് വിദഗ്ധ ചികിത്സ, ഗൃഹ സന്ദർശനം തുടങ്ങിയവയും ഒരുക്കും. കൃത്യമായ ബോധവൽക്കരണവും മാർഗനിർദേശങ്ങളും നൽകിയാൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ പറഞ്ഞു.