വോട്ടര്‍ പട്ടികയിലെ ആധാര്‍ ലിങ്കിങിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം

post

കാസർകോട്:  വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ കാസര്‍കോട് ജില്ല വളരെ പിറകിലാണെന്നും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വോട്ടര്‍ പട്ടിക നിരീക്ഷകന്‍ അലി അസ്‌കര്‍ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ആധാര്‍ ലിങ്ക് ചെയ്തവര്‍ 50ശതമാനത്തില്‍ താഴെയാണ്. വോട്ട് ഇരട്ടിപ്പ് ഉള്‍പ്പെടെ ഒഴിവാക്കി വോട്ടര്‍ പട്ടിക സുതാര്യമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നിലവില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ കുറവാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ നിലവില്‍ പോളിങ് ബൂത്തുകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ.നവീന്‍ബാബു നിലവിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. 2023 ജനുവരി 1 ന് 18 വയസ് പൂർത്തിയാക്കുന്നവർക്കൊപ്പം അടുത്ത ഒക്ടോബർ 1 ന് മുൻപ് 18 വയസ് പൂർത്തിയാകുന്നവർക്കും മുൻകൂർ ആയി അപേക്ഷ നൽകാം. അവരുടെ അപേക്ഷകൾ പരിശോധിച്ച് 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയ്യതികൾ പ്രാബല്യത്തിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള അപേക്ഷകൾ ഡിസംബര്‍ എട്ട് വരെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിര്‍ത്തി മേഖലയില്‍ ഉള്ള വോട്ടര്‍മാരില്‍ നിശ്ചിത ശതമാനം ഇതര സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തി വോട്ട് ചെയ്യുന്നവരുമാണ്. അങ്ങനെയുള്ളവര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പട്ടികയിലും പേരുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇങ്ങനെയുള്ള ഇരട്ടിപ്പ് ഒഴിവാക്കണമെന്നും എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. വീടിന് തൊട്ടടുത്ത് പോളിങ് ബൂത്തുണ്ടെങ്കിലും ദൂരെയുള്ള ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്തേണ്ടുന്ന സാഹചര്യം വോട്ടര്‍മാര്‍ക്ക് ഉണ്ടെന്നും ഇത് പരിഹരിച്ച് വീടിന് അടുത്തുള്ള ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമുണ്ടാക്കും വിധം വോട്ടര്‍ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ ഒരു വീട്ടില്‍ തന്നെയുള്ളവരുടെ വോട്ടുകള്‍ പല ബൂത്തുകളിലേക്ക് മാറിയിട്ടുള്ളതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്തി. പഞ്ചായത്തു രേഖകളില്‍ വീട് നമ്പര്‍ മാറുന്നതിനനുസരിച്ച് അത് വോട്ടര്‍ പട്ടികയില്‍ പ്രതിഫലിക്കുന്നില്ല. മരണപ്പെട്ടവരുടെ പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയാല്‍ അതിനുള്ള രേഖകള്‍ പരാതിക്കാരന്‍ ഹജരാക്കേണ്ടി വരുന്നത് പ്രയാസമാണെന്നും അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യണമെന്നും പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.