വയോജനങ്ങളുടെ പരാതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി : നിയമസഭാ സമിതി

post

മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ക്കു ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്നും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഇതര വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി അദ്ധ്യക്ഷന്‍ കെ. പി. മോഹനന്‍ എം എല്‍ എ അറിയിച്ചു. ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളിലൂടെ വിലയിരുത്തുകയും ചെയ്തു.

വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്ന് യോഗത്തിനെത്തിയ വയോജനങ്ങള്‍ സമിതിയോട് അഭ്യര്‍ത്ഥിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തി ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കണം. ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബസില്‍ പരിശോധന ശക്തമാക്കണം. ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരി നില്‍ക്കേണ്ടതില്ല എന്ന ബോര്‍ഡ് വെച്ച് മുഗണന നല്‍കണം.

കിടത്തി ചികിത്സയ്ക്ക് ബഡ് സംവരണം ചെയ്യണം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നു നല്‍കാത്ത പകല്‍വീട് ഉടന്‍ തുറന്നു നല്‍കാന്‍ നടപടി സ്വീകരിക്കണം. യാത്രാ നിരക്കില്‍ ഇളവ് അനുവദിക്കണം. എന്നിങ്ങനെ ഒട്ടനവധി ആവശ്യങ്ങള്‍ വയോജനങ്ങള്‍ നിയമസഭാ സമിതിയ്ക്കു മുന്‍പാകെ അവതരിപ്പിച്ചു. 30 അപേക്ഷ സമിതിയ്ക്ക് ലഭിച്ചു. അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി.

നിയമസഭാ സമിതി അംഗങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജോബ് മൈക്കിള്‍, ടി.ജെ. വിനോദ്, വാഴൂര്‍ സോമന്‍, കെ. പി. കുഞ്ഞഹമ്മദ് കുട്ടിമാസ്റ്റര്‍, സി.കെ. ഹരീന്ദ്രന്‍, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഡെപ്യൂട്ടി സെക്രട്ടറി എം. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇടമലക്കുടിയിലെ ചികിത്സാ സൗകര്യങ്ങള്‍ സംബന്ധിച്ചും സമിതി വിലയിരുത്തല്‍ നടത്തി. ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിന് ശേഷം സമിതി ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സെന്ററിലെ ജീവനക്കാരുമായും ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളുമായും സമിതിയംഗങ്ങള്‍ ആശയവിനിമയം നടത്തി. സെന്ററിന്റെ സ്ഥല സൗകര്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തി.