ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തി

post

ഷിരുബാഗിലു സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കാസർകോട്: സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നതെന്നും വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌ക്കൂളിന് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും. സംസ്ഥാനത്ത് സ്‌കൂളുകളില്‍ പുതിയ ഡിവിഷന്‍ അല്ലെങ്കില്‍ ക്ലാസുകള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണനയില്‍ ഷിരുബാഗിലു സ്‌കൂളിനെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവഴിച്ച് 85.24 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ രണ്ട് ക്ലാസ് മുറികളും, ടോയ്ലറ്റ് ബ്ലോക്കും, സ്റ്റെയര്‍ റൂമും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും സ്‌കൂളിന് പുതിയ കെട്ടിടം; വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ.യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച കെട്ടിടം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മാനേജ്മെന്റും സര്‍ക്കാര്‍ മാനേജ്മെന്റും കൂടിച്ചേരുമ്പോള്‍ മാത്രമേ കേരളത്തിലെ പൊതുവിദ്യാഭ്യാസമാവുകയൂള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.


കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം ആലോചനയിലാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുകയുള്ളൂ. പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.