ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു

post

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ പുനര്‍നിര്‍മ്മിച്ച പുതുക്കുറിച്ചി പാലവും വെട്ടുറോഡ് സെന്റ് ആന്‍ഡ്റൂസ് റോഡും മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലവും തോന്നയ്ക്കല്‍ - കലൂര്‍ മഞ്ഞമല റോഡും തോന്നയ്ക്കല്‍ - വാലിക്കോണം വെയിലൂര്‍ റോഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്നപുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാകും. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത സൗകര്യവുമുണ്ട്. വേളി, കഴക്കൂട്ടം, പെരുമാതുറ, കഠിനംകുളം, കണിയാപുരം തുടങ്ങിയ അനുബന്ധ പ്രദേശങ്ങളെ പാലം ബന്ധിപ്പിക്കുന്നുണ്ട്. രണ്ട് കോടി രൂപ ചെലവില്‍ വീതി കൂട്ടി പുനര്‍ നിര്‍മ്മിച്ച മുറിഞ്ഞ പാലം ദേശീയപാതയെയും വേങ്ങോട്-പോത്തന്‍കോട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു.


ഇതിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത അപ്രോച്ച് റോഡുകളെല്ലാം ബി എം. ബിസി നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വി. ശശി എം. എല്‍.എയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തൃതല പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളായി.

pwd