കുടുംബശ്രീയുടെ രുചിവൈവിധ്യങ്ങള്‍ ഇനി ഒറ്റ ബ്രാന്‍ഡില്‍

post

ആദ്യ ഘട്ടത്തില്‍ 40 ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും

കാസർകോട്: ജില്ലയിലെ രണ്ടായിരത്തോളം കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി കെശ്രീ എന്ന ഒറ്റ ബ്രാന്‍ഡില്‍ ലഭ്യമാകും. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ ഒരു ഏകീകൃത ബ്രാന്‍ഡിന്റെ കീഴില്‍ വിറ്റഴിക്കാന്‍ സ്വകര്യമൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പന്നങ്ങളെ കെശ്രീ എന്ന ഒറ്റ കുടകീഴില്‍ കൊണ്ടുവരുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ വിവിധ പേരുകളിലാണ് നിലവില്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എന്നാല്‍ നല്ല ആകര്‍ഷണീയമായ കവറുകളോ ഏകീകൃത സ്വഭാവമോ ഇല്ലാത്തതിനാല്‍ വിപണി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

ഈ സാഹചര്യത്തെ മറികടന്ന് വിപണിയില്‍ തിളങ്ങാന്‍ കെശ്രീ ബ്രാന്‍ഡിംഗിന് സാധിക്കുമെന്നതില്‍ സംശയമില്ല. 1500 മൈക്രോ എന്റര്‍പ്രൈസ് സംരംഭകരും 500 ഫാം ലൈവിലിഹുഡ് സംരംഭകരുമടക്കം ജില്ലയില്‍ 2000 സംരംഭകരുണ്ട്. നീലേശ്വരം ബ്ലോക്കില്‍ നിന്നും മീറ്റ് മസാല, ചിക്കന്‍മസാല, ഫിഷ്മസാല, അച്ചാര്‍പ്പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയ എസ്.വി.ഇ.പി.സംരംഭങ്ങളുടെ 10 ഉത്പന്നങ്ങളും പരപ്പയില്‍ നിന്നും ആര്‍.കെ.ഐ.ഇ.ഡി.പി സംരംഭങ്ങളുടെ 10 ഉത്പന്നങ്ങളുമടക്കം 40 ഉത്പന്നങ്ങള്‍ ആദ്യ ഘട്ടത്തില്‍ ബ്രാന്‍ഡ് ചെയ്യും. ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയവ രണ്ടാഘട്ടത്തില്‍ കെശ്രീ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തും.

വിവിധ സി.ഡി.എസ്‌കളിലായി രൂപീകരിച്ച മാര്‍ക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അര്‍ബന്‍ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും. കൂടാതെ കുടുംബശ്രീയുടെ ഹോംഷോപ്പ് വില്പനയും ഇതിനായി പ്രയോജനപ്പെടുത്തും. കെശ്രീ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കും. ഉത്പന്നങ്ങളുടെ സ്വീകാര്യതയേറുന്ന മുറയ്ക്ക് വിദേശ കയറ്റുമതിയടക്കം കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.

ഇതോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ സാധിക്കും. കച്ചവടത്തിന്റെ അടിത്തറ തന്നെ ബ്രാന്‍ഡിംഗ് ആയി മാറുന്ന കാലഘട്ടത്തില്‍ ട്രെന്‍ഡുകള്‍ മനസ്സിലാക്കിയൊരുങ്ങുന്ന കെശ്രീ ബ്രാന്‍ഡിംഗിന്റെ ഒന്നാംഘട്ട ലോഞ്ചിംഗ് ഡിസംബറില്‍ നടക്കും. ഇതിനായി ബ്രാന്‍ഡിംഗ് രജിസ്‌ട്രേഷന്‍, ഡിസൈനിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.