സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ

post

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ് സ്കൂള്‍ ബേപ്പൂരിൽ ആരംഭിക്കുന്നു. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണിത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിദഗ്ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് 3 മാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നൽകിയിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സര്‍ഫിങ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് സര്‍ഫ് ട്രെയിനര്‍മാരായി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫയർ മൾട്ടി പർപസ് സൊസൈറ്റി ആണ് സർഫിങ് സ്കൂളിന് മേൽനോട്ടം വഹിക്കുന്നത്.

സർഫിങ് സ്കൂൾ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ ബേപ്പൂരിന് കുതിക്കാനാകും. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ്ണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണ്ണമായും തദ്ദേശ വാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിങ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിംഗ് നടത്താനുള്ള സൗകര്യവും ലഭിക്കുന്ന സംവിധാനം ഒരുങ്ങുന്നത്. സ്കൂളിന്റെ ഉദ്ഘാടനം നവംബർ 20 ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗോതീശ്വരം ബീച്ചിൽ നിർവ്വഹിക്കും.