നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് മികച്ച വിദ്യാഭ്യാസം- വിദ്യാഭ്യാസമന്ത്രി

post

ഒരു നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസമുള്ള സമൂഹത്തിനേ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരായി സ്വതന്ത്ര ജീവിതം നയിക്കാനാകൂവെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പുല്ലൂര്‍ ഗവ.യു.പി സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി.


കേരള ചരിത്രം പരിശോധിച്ചാല്‍ ഒരു സമൂഹമെന്ന നിലയില്‍ നാം വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയിരുന്നത് കാണാം. 'ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടം കൊയ്യുകയില്ല' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ വിപ്ലവകാരിയുടെ നാടാണിത്. ഭ്രാന്താലയം എന്ന സ്വാമി വിവേകാനന്ദന്‍ വിളിച്ചുപറഞ്ഞ ഒരു നാടിനെ നമ്മുടെ നവോത്ഥാന നായകരാണ് നേര്‍വഴിക്ക് നടത്തിച്ചത്.

അക്കാലത്ത് ശാസ്ത്രീയത പറയുന്ന ശ്രീനാരായണ ഗുരുവിനെ പോലുള്ള ഒരു യോഗി രാജ്യത്തെന്നല്ല ലോകത്ത് തന്നെ ഉണ്ടായിരുന്നില്ല. 1957ല്‍ അധികാരത്തില്‍ വന്ന ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന് നല്‍കിയ ഊന്നല്‍ ചരിത്രം നോക്കിയാല്‍ മനസ്സിലാകും. ആ ചുവടുപിടിച്ചാണ് പിന്നീട് ഇങ്ങോട്ടുള്ള ഗവണ്‍മെന്റുകള്‍ വിദ്യാഭ്യാസത്തിന്റെ ഗതിയെ നിശ്ചയിച്ചത്.

എന്നാല്‍ ഇടക്കാലത്ത് നമുക്ക് ഇക്കാര്യത്തില്‍ ഇടര്‍ച്ചയുണ്ടായി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ ചില സ്‌കൂളുകള്‍ അടച്ചുപൂട്ടപ്പെടുകയോ അടച്ചുപൂട്ടലിന്റെ വക്കിലോ ആയിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ച് നിര്‍ത്തുക എന്ന ലക്ഷ്യം വെച്ച് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദ്യാകിരണം പദ്ധതിയും വന്നു.

ഈ രണ്ടു പദ്ധതികളും പൊതു വിദ്യാഭ്യാസരംഗത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നിരുന്ന വിദ്യാലയങ്ങളില്‍ ധാരാളം കുട്ടികള്‍ ചേര്‍ന്നു.

മാറ്റത്തിന്റെ ഉദാഹരണമാണ് പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളും. മുന്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ ശ്രമഫലമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഇരുനില കെട്ടിടമാണ് പൂര്‍ത്തിയായത്. ഈ കെട്ടിടം ഈ സ്‌കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.