ആനകളെ ഉപയോഗിച്ചുളള ചടങ്ങുകൾക്ക് മുൻകൂർ അനുവാദം വാങ്ങണം-നാട്ടാന പരിപാലന യോഗം

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ജില്ലാതല അവലോകന സമിതി യോഗം ചേർന്നു. ആനകളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ആനകളെ ഉപയോഗിച്ചുളള എഴുന്നളളിപ്പ്/ ചടങ്ങുകൾക്ക് ജില്ലയിലെ സോഷ്യൽ ഫോറസ്ട്രി ഓഫീസറിൽ നിന്നോ ജില്ല കളക്ടറിൽ നിന്നോ മുൻകൂർ അനുവാദം വാങ്ങണം. ആരാധനാലയങ്ങൾക്ക് പുറത്ത് ആനയെ എഴുന്നളളിപ്പിക്കുമ്പോൾ ദുരന്ത നിവാരണ അതോറിറ്റിയുടെ നിലവിലുളള ചട്ടങ്ങൾ പാലിക്കണം. വനം വകുപ്പിൽ ഉത്സവങ്ങൾ രജിസ്ട്രേഷൻ ചെയ്ത ക്ഷേത്രങ്ങൾക്ക് മാത്രമേ ആനകളെ എഴുന്നളളിക്കാൻ അനുമതി നൽകൂ. ഉത്സവം, ആനയൂട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആനകൾക്ക് ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. അഞ്ചിൽ കൂടുതൽ ആനകളെ ഉപയോഗിക്കേണ്ട അവസരങ്ങളിൽ എലിഫന്റ് സ്‌ക്വാഡിന്റെ സേവനവും മയക്കു വെടി വയ്ക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ സേവനവും സംഘാടകർ ഉറപ്പുവരുത്തണം. അഞ്ചോ അതിൽ കൂടുതലോ ആനകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് സംഘാടകർ പബ്ലിക്ക് ലയബലിറ്റി ഇൻഷുറൻസ് എടുക്കണം. ആനകളെ ക്ഷേത്ര മതിൽ കെട്ടിനുളളിൽ എഴുന്നളളത്തിനു ആനയൂട്ടിനും അണിനിരത്തുമ്പോൾ മതിയായ അകലം പാലിക്കണം. ആനയൂട്ട് നടത്തുന്ന അവസരത്തിൽ യാതൊരു കാരണവശാലും പൊതുജനങ്ങൾ ആനയ്ക്ക് ഭക്ഷണ സാധനങ്ങൾ കൊടുക്കാൻ പാടില്ല. ഈ പരിപാടികൾ നടത്തുമ്പോൾ പൊതുജനങ്ങളെ ബാരിക്കേട് കെട്ടി മതിയായ അകലത്തിൽ നിർത്തണം. ആനകളെ ക്ഷേത്ര മതിൽകെട്ടിന് വെളിയിലിറക്കി സുരക്ഷിതമാക്കിയതിനു ശേഷം മാത്രമേ വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്താൻ പാടുളളൂ. എഴുന്നളളത്തിനും പൊതുപരിപാടികൾക്കു പങ്കെടുക്കേണ്ട ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മതിയായ പരിശോധനകൾക്ക് ശേഷം മാത്രമേ ബന്ധപ്പെട്ട വെറ്റിനറി ഡോക്ടർ നൽകാൻ പാടുളളൂ. ആനകളെ ഉപയോഗിക്കുന്ന ചടങ്ങുകളിൽ ആനകളിൽ നിന്നും നിശ്ചിത ദൂരം (3 മീറ്ററെങ്കിലും) അകലെ മാത്രമേ പാപ്പാൻ ഒഴികെയുളള ആൾക്കാരെ നിർത്താൻ പാടുള്ളൂ. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആനകളെ ഉപയോഗിക്കുന്ന ചടങ്ങുകൾക്കും ബാധകമാക്കാനും യോഗത്തിൽ തീരുമാനിച്ചു