കുളങ്ങൾ മാലിന്യ കേന്ദ്രമായി മാറരുതെന്ന് മന്ത്രി പി പ്രസാദ്: പള്ളിക്കുളം,പരന്തുകുളം പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കമായി

ആലപ്പുഴ: കുളങ്ങൾ ഒരിക്കലും മാലിന്യ കേന്ദ്രമായി മാറരുതെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്.പരമ്പരാഗത ജലസ്രോതസ്സുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരത്തിലെ പള്ളിക്കുളം,പരന്തുകുളം എന്നീ കുളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തികളുടെ പ്രവർത്തോനദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരഥന്മാരായ നവോത്ഥാന നായകന്മാരുടെ ഇടപെടലുകളും കാർഷിക സംസ്കൃതിയുടെ ഈടുവെപ്പുകളും ഉള്ള മണ്ണാണ് കരപ്പുറം.
എല്ലാ ഇടങ്ങളിലും ഉണ്ടായിരുന്ന കുളങ്ങൾ ഇവിടുത്തെ പരിസ്ഥിതിയുടെ പ്രകൃതിയുടെ ജീവിതത്തിന്റെ പ്രാധാന്യമായ ഘടകമായിരുന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ കുളങ്ങളെല്ലാം ഒരു ബാധ്യതയായി മാറുന്ന തരത്തിലേക്ക് എത്തി.
പരമ്പരാഗതമായ ജലസ്രോതസ്സുകൾ എല്ലാം തകർക്കാനുള്ളവയാണ് എന്ന തോന്നലിലൂടെ ഇനിയും നാം മുന്നോട്ട് പൊയ്ക്കൂടാ. വർഷത്തിൽ 6 മാസത്തോളം കാലം മഴയും ഇത്രയേറെ വയലുകളാൽ സമ്പന്നമായ കേരളത്തിൽ ഇന്ന് കുപ്പി വെള്ളമില്ലെങ്കിൽ കുടിവെള്ളമില്ല എന്ന അവസ്ഥയിലേക്ക് നാം എത്തിയത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ്, എം കെ പുഷ്പകുമാർ,
സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകല, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. വി റജി, മണ്ണും പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ജോർജ് ഫിലിപ്പ്, ജില്ല മണ്ണ് സംരക്ഷണ ഓഫീസർ വി. എം അശോക് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. ഇ രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചേർത്തല കാർത്യായനി പതിനെട്ടാം വാർഡിലെ പരുന്ത് കുളവും പാർശ്വഭിത്തി നിർമ്മിച്ച നവീകരിക്കുന്നതിന് 125 ലക്ഷം രൂപയാണ് അനുവദിച്ചത്. 18 മാസം കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.