ജില്ലാ പഞ്ചായത്തിന് മുന്നിലെ അമ്മയും കുഞ്ഞുങ്ങളും ശില്‍പം ജനുവരിയോടെ പൂര്‍ത്തിയാക്കും

post

ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നിര്‍മാണം പുനരാരംഭിച്ചു

കാസര്‍കോടിന്റെ മണ്ണിൽ എന്‍ഡോസള്‍ഫാൻ ദുരിതത്തിന്റെ ബാക്കിപത്രമായ ഒരു ജനതയുടെ പ്രതീകമാവാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്തിന് മുന്നിലെ അമ്മയും കുഞ്ഞുങ്ങളും ശില്‍പം. അടുത്തവര്‍ഷം ജനുവരിയോടെ ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ശില്‍പം എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറും. കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ശില്‍പ നിര്‍മാണം പുനരാരംഭിച്ചു. നാല്പത് അടിയോളം ഉയരമുള്ള ശില്‍പ നിര്‍മാണത്തിന്റെ അനുബന്ധ തൊഴിലുകള്‍ക്കായി നാഗര്‍കോവിലില്‍ നിന്നുള്ള ആറംഗ തൊഴിലാളി സംഘവുമുണ്ട്. രാവിലെ എട്ടിന് ആരംഭിക്കുന്ന നിര്‍മാണം വൈകീട്ട് അഞ്ച് മണിവരെ തുടരും. സമീപത്തായി വിപ്ലവ ശില്‍പത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

എം..വി.ബാലകൃഷ്ണന്‍ മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് 2006ല്‍ ആണ് 20 ലക്ഷം രൂപ വകയിരുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ പ്രതീകമായി ഒരു ശില്‍പ നിര്‍മാണമെന്ന ആശയം കാനായി കുഞ്ഞിരാമനുമായി പങ്കുവെയ്ക്കുന്നത്. തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് ഭരണസമിതി മാറിയതോടെ ശില്‍പ നിര്‍മാണവും നിലച്ചു. തുടര്‍ന്ന് 2019ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും കൊവിഡ്, ലോക്ഡൗണില്‍ കുടുങ്ങി പാതിവഴിയില്‍ നിന്നു.. മഴക്കാലം മാറിയതോടെയാണ് ഇപ്പോള്‍ നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്.

സമൂഹത്തിൽ മറ്റ് കലകള്‍ക്ക് കിട്ടുന്ന സ്വീകാര്യത ശില്‍പ കലയ്ക്കും കിട്ടണമെന്നും ശില്‍പകലയെ അംഗീകരിക്കുന്ന സമൂഹം വളര്‍ന്ന് വരണമെന്നും ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.