കേരളത്തിന്റെ ജീവിതക്രമം രൂപപ്പെടുത്തുന്നതില്‍ സഹകരണ പ്രസ്ഥാനം വലിയ പങ്ക് വഹിക്കുന്നു

post

കേരളത്തിന്റെ ജീവിതക്രമം രൂപപ്പെടുത്തുന്നതില്‍ സഹകരണ പ്രസ്ഥാനം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ തല ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിന് പരിമിതികള്‍ ഏറെയുണ്ട്. എന്നാലും പരിമിതികള്‍ക്ക് അകത്ത് നിന്നു പ്രശ്‌നങ്ങള്‍ക്ക് തീര്‍പ് കല്‍പിക്കാന്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന് ആയെന്നത് സന്തോഷകരമായ കാര്യമാണ്.

ജില്ലയിലെ 894 ഫയലുകളില്‍ തീര്‍പ്പ് കല്‍പിച്ചു. 5.81 കോടി ധനസഹായം വിതരണം ചെയ്തു. ഇനിയും അദാലത്ത് വിളിച്ച് ചേര്‍ത്ത് തീര്‍പ്പ് കല്‍പിക്കും. ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കാനും ഭരണസമിതി നേതൃത്വം നല്‍കുന്നത് സന്തോഷകരമായ കാര്യമാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി തന്നെയാണ്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ ബാങ്കുകളിലാണ് സാധാരണക്കാരന് സഹായം ഏറെ ലഭിക്കുക. ആ ദൗത്യം സഹകരണ പ്രസ്ഥാനങ്ങള്‍ നല്ലപോലെ നിര്‍വഹിക്കുന്നു. വായ്പ നല്‍കിയും ധനസഹായം നല്‍കിയും പൊതുനന്മ ഫണ്ട് വഴി ഓരോ പ്രദേശത്തെയും വികസനത്തിനു വേണ്ടിയും സഹകരണ ബാങ്കുകള്‍ തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്.

സഹകരണ വികസന ക്ഷേമ നിധി ബോര്‍ഡ് വഴി സഹകരണ സ്ഥാപനങ്ങളെ രക്ഷിക്കലാണ് ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങളെ രക്ഷിക്കുക വഴി ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. വായ്പ എടുത്ത ശേഷം മരിക്കുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്നവരെ സഹായിക്കുകയാണ് ബോര്‍ഡ്. ഒപ്പം സഹകരണ പ്രസ്ഥാനങ്ങളുടെ പങ്കും വലുതാണ്. സഹകരണ പ്രസ്ഥാനം കേരളത്തിന്റെ മാറ്റത്തില്‍ വലിയ പങ്കു വഹിച്ചു. കേരളത്തിന്റെ ഒരോ വിഭാഗത്തിലും സഹകരണ പ്രസ്ഥാനം ഉണ്ട്. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.