ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടും കേട്ടും ജില്ലാ കളക്ടര്‍

post

ഇതുവരെ 25 വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു


വില്ലേജ് ഓഫീസുകളിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടും കേട്ടും പ്രശ്നപരിഹാരത്തിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളും വില്ലേജ് ഓഫീസ് സന്ദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുകയാണ് കളക്ടര്‍. കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി ജനങ്ങള്‍ക്ക് കളക്ടറുടെ ഓഫീസില്‍ വിളിച്ചോ, സന്ദര്‍ശന സമയത്തോ പരാതികള്‍ അറിയിക്കാം. വില്ലേജ് ഓഫീസിലെത്തുന്ന പരാതിക്കാരുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് കുറിച്ചെടുക്കും. പ്രശ്‌നങ്ങള്‍ അപ്പോള്‍ പരിഹരിക്കേണ്ടതാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ വിളിച്ച് നടപടി ആവശ്യപ്പെടും. വില്ലേജ് ഓഫീസ് പരിധിയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെടുന്നവരെയും രോഗാവസ്ഥയിലുള്ളവരെയും നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഒക്ടോബര്‍ ആറിന് തുടങ്ങിയ സന്ദര്‍ശനത്തില്‍ ഇതുവരെ 25 വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു.


വ്യാഴാഴ്ച്ച ബേള, നീര്‍ച്ചാല്‍, ബദിയടുക്ക വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. ബേള വില്ലേജ് ഓഫീസിലെത്തിയ കളക്ടര്‍ക്ക് ഏഴ് പരാതികള്‍ ലഭിച്ചു. കൃഷി ചെയ്യുന്നുണ്ടെങ്കിലും വിളവെടുപ്പിന് ആള്‍ക്കാരെ കിട്ടാത്ത പരാതിയായിരുന്നു മാന്യ സ്വദേശി എം.എച്ച് ജനാര്‍ദ്ദനയ്ക്ക് പറയാനുണ്ടായിരുന്നത്. വിളവെടുപ്പിന് ആളെ കിട്ടാനില്ലാത്തതിനാല്‍ കൃഷി നിര്‍ത്തേണ്ട അവസ്ഥയാണെന്നും ജനാര്‍ദ്ദന കളക്ടറെ അറിയിച്ചു. ബേള വില്ലേജ് ഓഫീസ് പരിധിയിലെ മാന്യ ഭാഗത്ത് ലഹരി വ്യാപനം കൂടുന്നുവെന്നായിരുന്നു മറ്റൊരു പരാതി. പട്ടയം ആവശ്യപ്പെട്ടും, നികുതി അടവ് സംബന്ധിച്ചും വീടിന് സ്ഥലം ആവശ്യപ്പെട്ടും കളക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നീര്‍ച്ചാല്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച കളക്ടര്‍ക്ക് രണ്ട് പരാതികള്‍ ലഭിച്ചു. ലാന്‍ഡ് അസൈന്‍മെന്റുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ബദിയടുക്ക വില്ലേജ് ഓഫീസിലെത്തിയ കളക്ടര്‍ രേഖകള്‍ പരിശോധിച്ചു.


വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ജില്ലാ കളക്ടറുടെ സന്ദര്‍ശനം ഡിസംബര്‍ 23 വരെ തുടരും. നവംബര്‍ 11ന് (വെള്ളി) അമ്പലത്തറ, പുല്ലൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.