അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി: മന്ത്രി കെ. രാജന്‍

post

അര്‍ഹരായവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച മൈലം, കലയപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തണമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ശാക്തീകരിക്കുന്നതിന് നാല് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. അനധികൃതമായി ഭൂമിയുടെ അവകാശം ലഭ്യമാക്കിയവര്‍ക്കെതിരെയും സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലും സെക്രട്ടറിയേറ്റിലും എത്തിയ പട്ടയത്തിന്റെ ഫയലുകള്‍ സാധൂകരിച്ചും നിയമപരമായ സംശയങ്ങള്‍ ദൂരീകരിച്ചും ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ വില്ലേജ്-താലൂക്ക് ഓഫീസുകള്‍-കളക്ടറേറ്റ് എന്നിവിടങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ സമ്പൂര്‍ണ അദാലത്ത് നടത്തി ഈ ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യം.

വില്ലേജ് ഓഫീസുകളില്‍ പൊതുജന സൗഹൃദമാക്കുന്നതിന് വില്ലേജ്തല ജനകീയ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയതിനുശേഷം പ്രകൃതി വിഭവങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് ഡിജിറ്റല്‍ സര്‍വേ നടത്തുക. കലയപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അഞ്ചുലക്ഷം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. വില്ലേജ് ഓഫീസുകളിലൂടെയുള്ള സേവനങ്ങള്‍ പ്രധാനമാണ്. പൊതുജനങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം. ഭൗതിക സാഹചര്യത്തിന് പുറമേ, സേവനങ്ങളും സ്മാര്‍ട്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെട്ടിടങ്ങളുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ജി പ്രദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

പുതിയ കെട്ടിടങ്ങളില്‍ വില്ലേജ് ഓഫീസറുടെ മുറി, പ്രധാന ഹാള്‍, റെക്കോര്‍ഡ്, ഡൈനിംഗ് മുറികള്‍, മീറ്റിങ് ഏരിയ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍, അംഗപരിമിതര്‍ക്ക് റാമ്പ് സൗകര്യം, ഫളാഗ് പോസ്റ്റ്, ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും ഓഫീസിന് ആവശ്യമായ ഫര്‍ണിച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. മൈലം സ്മാര്‍ട്ട് വില്ലേജിന് 43.80 ലക്ഷവും കലയപുരം വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.