വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

post

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന് തുടക്കമായി. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാന്‍ നിര്‍വ്വഹിച്ചു. ഫുട്ബോളിനെ കൂടുതല്‍ അറിയാന്‍ വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പെയിനിലൂടെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുകയാണ്. ഇതിനായി ജില്ലയിലെ എല്ലാ സെന്ററുകളിലും പരിശീലകനെ നിയമിച്ചിട്ടുണ്ട്. മേല്‍നോട്ടത്തിനായി ഓരോ സ്‌കൂളുകളിലെയും പ്രധാനാധ്യാപികയ്ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ എം.സുരേഷ് മുഖ്യാതിഥിയായി. സംസ്ഥാനത്തെ 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോള്‍ പരിജ്ഞാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ 11 മുതല്‍ 21 വരെ വിവിധ ജില്ലകളിലെ 1000 കേന്ദ്രങ്ങളില്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് ദിവസവും ഒരു മണിക്കൂര്‍ വീതം 10 ദിവസത്തേയ്ക്ക് പരിശീലനം നല്‍കും. ജില്ലയില്‍ 72 കേന്ദ്രങ്ങളാണ് ഉള്ളത്. പരിശീലനം ലഭ്യമാക്കുക വഴി ഫുട്ബോളിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അറിയാന്‍ അവസരമൊരുക്കും.

സമാപന തീയതികളായ നവംബര്‍ 20 (ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ), 21ന് ( രാവിലെ 9 മുതല്‍ 12 വരെ വിദ്യാലയതല സെന്ററുകളില്‍) പരിശീലന ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും, മറ്റ് കായിക പ്രേമികളും, പൊതുജനങ്ങളും ചേര്‍ന്ന് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകള്‍ സ്‌കോര്‍ ചെയ്യും. അങ്ങനെ സംസ്ഥാനമൊട്ടാകെ കുറഞ്ഞത് പത്ത് ലക്ഷം ഗോളുകള്‍ നേടുന്ന വന്‍ പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ' സെ നോ ടു ഡ്രഗ്സ് ' എന്ന ലഹരി വിരുദ്ധ പ്രചരണവും നടത്തും.