കാപ്പ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ നടപ്പാക്കണം

post

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിംപോസിയം സംഘടിപ്പിച്ചു

കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (കാപ്പ) കുറ്റമറ്റ രീതിയിലാണ് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍ പറഞ്ഞു. ''കാപ്പ'' യുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആകെ ചുമത്തിയത് 24 കാപ്പ കേസുകളാണ്. ജില്ലയില്‍ വളരെ ശ്രദ്ധാപൂര്‍വവ്വും കുറ്റമറ്റരീതിയിലും കാപ്പ കേസുകള്‍ നടപ്പാക്കുന്നതില്‍ അഭിമാനമുണ്ട്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലും ഒരാള്‍ക്ക് മേല്‍ കാപ്പ ചുമത്തരുത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരു പൗരനുള്ള അവകാശം വളരെ വലുതാണ്. അതിനാല്‍ കാപ്പ ചുമത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഒരു ദിവസം പോലും വൈകിപ്പിക്കരുത്. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാല്‍ പൊലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. കാപ്പ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഏറെ ഗൗരവത്തോടെ വേണം നടപ്പിലാക്കേണ്ടതെന്നും ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍ പറഞ്ഞു.

കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റിട്ടയേര്‍ഡ് ജഡ്ജ് മുഹമ്മദ് വസീം, അഡ്വ.പി.എന്‍.സുകുമാരന്‍ എന്നിവര്‍ കാപ്പ നിയമത്തെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് കാപ്പയുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും മറുപടി നല്‍കി. കാപ്പ നിയമവുമായി ബന്ധപ്പെട്ട് കാപ്പ അഡൈ്വസറി ബോര്‍ഡിന്റെ സിംപോസിയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും സിംപോസിയം സംഘടിപ്പിച്ചത്.