പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം വിളിക്കും

post

എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു


ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാന്‍ അടുത്ത മാസം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം ചേരും. പട്ടികവര്‍ഗ്ഗ മേഖലയിലെ ഭൂ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പട്ടികവര്‍ഗ്ഗ പ്രോമോട്ടര്‍മാര്‍ സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. വീടുകളിലേക്കുള്ള വൈദ്യുതിബന്ധം, ശുചിമുറി നിര്‍മാണം, കുടിവെള്ള പ്രശ്‌നം, വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവ ചര്‍ച്ചയായി. പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ എല്ലാ വകുപ്പ്തല മേധാവികളുടെയും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാരുടെയും യോഗം അടുത്ത മാസം ചേരും.

ജില്ലയില്‍ പട്ടികവര്‍ഗ്ഗ പ്രാധാന്യമുള്ള 36 പഞ്ചായത്തുകളുണ്ട്. വിവിധ കുടുംബങ്ങളിലേക്ക് ഇനിയും വൈദ്യുതിബന്ധം എത്തിക്കാനുണ്ട്. കെ.എസ്.ഇ.ബിയുമായി വിഷയം ചര്‍ച്ച ചെയ്യും. പല കുടുംബങ്ങള്‍ക്കും ശുചിമുറി ഇല്ലാത്തതും യോഗത്തില്‍ ചര്‍ച്ചയായി. ശുചിമുറിക്കായി തുക അനുവദിച്ചെങ്കിലും പലരും പാതിവഴിയില്‍ നിര്‍മാണം അവസാനിപ്പിച്ചു. ശുചിത്വമിഷന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. കാസര്‍കോട് ട്രൈബല്‍ ഓഫീസിന് കീഴില്‍ കൊറഗ വിഭാഗത്തിനായി പ്രത്യേകം പദ്ധതികള്‍ അടിയ പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി ഉടന്‍ നടപ്പാക്കും.

കോളനികളിലേക്കുള്ള കുടിവെള്ള പദ്ധതിയും, തൊഴില്‍ നൈപുണ്യ പരിശീലനവും, വീടുകളുടെ അറ്റകുറ്റപ്പണികളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 200 വീടുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള പ്രൊപ്പോസല്‍ കഴിഞ്ഞ ദിവസം അയച്ചു. ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പില്‍ വിഷയം ചര്‍ച്ച ചെയ്ത് പദ്ധതി എത്രയും വേഗത്തില്‍ നടപ്പിലാക്കും. പരപ്പ ട്രൈബല്‍ ഓഫീസിന് കീഴില്‍ മലവേട്ടുവ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. വിവിധ തരത്തിലുള്ള രോഗങ്ങള്‍ മലവേട്ടുവ വിഭാഗം നേരിടുന്നുണ്ട്. ഇതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കും.