അന്തസ്സാര്‍ന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സേഫ് പദ്ധതിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം 250 വീടുകള്‍

post

കാസർഗോഡ്: എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി സുരക്ഷിത ഭവനമൊരുക്കാന്‍ പട്ടിക വിഭാഗ വികസന വകുപ്പിന്റെ സേഫ്. പദ്ധതിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം 250 വീടുകള്‍ക്ക് സഹായം ലഭ്യമാക്കും. സംസ്ഥാനത്ത് മൊത്തം 7000 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ സഹായമൊരുക്കുക. സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതുമായ അന്തസ്സാര്‍ന്ന വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് സേഫ് - ''സെക്യൂര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്'' പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലയ്ക്കും നിര്‍മിച്ച് പൂര്‍ത്തിയാകാത്ത വീടുകള്‍ക്കും പദ്ധതിയിലൂടെ രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.

മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ടുലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു ഒരു ലക്ഷവും മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നല്‍കുക. നിലവില്‍ വകുപ്പ് പട്ടികവിഭാഗങ്ങള്‍ക്കായി ഭവന പൂര്‍ത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ട്. എങ്കിലും പൂര്‍ത്തീകരിച്ച വീടുകളില്‍ സുരക്ഷിതമായ മേല്‍ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല്‍ ചെയ്ത തറ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇതു പരിഹരിച്ച് പട്ടിക വിഭാഗ കുടുംബങ്ങളെ സേഫ് ആക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിത്വ ടോയ്‌ലെറ്റ് നിര്‍മ്മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ളോറിംഗ്, സമ്പൂര്‍ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് എന്നിവയ്ക്ക് പദ്ധതി വഴി സഹായം ലഭിക്കും. ഭര്‍ത്താവ് മരണപ്പെട്ട അല്ലെങ്കില്‍ ഉപേക്ഷിച്ച വനിതകള്‍, ഭിന്നശേഷിക്കാര്‍, മാരക രോഗങ്ങള്‍ ബാധിച്ചവര്‍ ഉള്ള കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്ള കുടുംബങ്ങള്‍, വനിതകള്‍ മാത്രമുള്ള കുടുംബം, മുന്‍പ് മെയിന്റനന്‍സ് ഗ്രാന്റ് അനുവദിക്കാത്ത കുടുംബം, പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബം, 50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം എന്നിങ്ങനെ പത്ത് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അര്‍ഹരായവരെ കണ്ടത്തുന്നത്.


അര്‍ഹതാ മാനദണ്ഡങ്ങള്‍

ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010ഏപ്രില്‍ ഒന്നിനു ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. വീട് അപേക്ഷകന്റെയോ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ പേരില്‍ ഉള്ളതായിരിക്കണം. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവനപുനരുദ്ധാരണത്തിനോ ഭവനപൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു 5 വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പദ്ധതിയില്‍ പരിഗണിക്കില്ല. ഡിസംബറോടുകൂടി ആദ്യഗഡു വിതരണം ചെയ്യും.